തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചാരണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തിരുവനന്തപുരത്ത് സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രെഡിറ്റ് ഔട്ട്റീച്ച് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അവർ.
ക്ഷേമ പെൻഷനുകളിൽ കേന്ദ്രം എല്ലാ ബാധ്യതകളും തീർത്തുവെന്നും 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ ഗഡു കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. രണ്ടാം ഗഡുവിനായി കേരളം ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. യുജിസി ശമ്പള പരിഷ്കരണ കുടിശ്ശികയിൽ, മുഴുവൻ അപേക്ഷയും കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ കേരളം പരാജയപ്പെട്ടു.
കേന്ദ്ര പദ്ധതികൾ കേരളം അവരുടെ പ്രചാരണങ്ങൾക്ക് യോജിച്ച രീതിയിൽ പുനർനാമകരണം ചെയ്യുകയാണെന്ന് മന്ത്രി പറഞ്ഞു. അതിനാൽ കേന്ദ്ര വിഹിതം അവകാശമായി അനുവദിക്കാനാവില്ലെന്നും ധന മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ ഗ്രാന്റ് അനുവദിക്കുന്നതിന് ധനകാര്യ കമ്മീഷൻ നിശ്ചയിച്ച വ്യവസ്ഥകൾ സംസ്ഥാന ആരോഗ്യ സർക്കാർ പാലിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ജി എസ് ടി കോമ്പൻസേഷൻ സെസ് ഷെയർ റിലീസ് സംബന്ധിച്ച് 2021-22 ലെ വരുമാന കണക്കുകൾ പുനഃക്രമീകരിക്കുന്നത് വരെ തുക നൽകരുതെന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതായും മന്ത്രി വ്യക്തമാക്കി.
എൻഡിഎ സർക്കാരിന്റെ കീഴിൽ, ധനകാര്യ കമ്മീഷനുകൾക്ക് കീഴിൽ ഏറ്റവും കൂടുതൽ ഗ്രാന്റ് ലഭിച്ചത് കേരളത്തിനായിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ഇത് 1000 കോടിയിൽ താഴെയായിരുന്നു, എന്നാൽ പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇത് 24000 കോടിയായി ഉയർന്നു, എൻഡിഎ സർക്കാർ സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.