തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹല്‍വ വാഗ്ദാനം തട്ടിപ്പെന്ന് കന്നിവോട്ടര്‍

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ കന്നി വോട്ടര്‍ക്കുള്ള ഹല്‍വ വാഗ്ദാനം യുവാക്കളെ പറ്റിക്കാനായിരുന്നുവെന്ന് ഒരു വോട്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെട്ടു. വയനാട് കാവുംമന്ദം 142-ാം ബൂത്തിലെ കന്നി വോട്ടറായ താന്‍ വോട്ട് ചെയ്ത ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് ഹല്‍വ ആവശ്യപ്പെട്ടെങ്കിലും ഈ ബൂത്തില്‍ ഹല്‍വ ഇല്ലെന്ന മറുപടിയായിരുന്നു ലഭിച്ചതെന്ന് കന്നിവോട്ടര്‍ പറഞ്ഞു. ഇതുകേട്ട് നിരാശനായി വീട്ടിലെത്തിയ യുവാവ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ വിളിച്ച് പരാതി പറഞ്ഞു. അതിന് മറുപടി ഹല്‍വ കിട്ടുന്നത് തെരഞ്ഞെടുത്ത ബൂത്തുകളില്‍ മാത്രമാണെന്നായിരുന്നു.

ഇതിനിടെ കളക്ടറുടെ പേജില്‍ ഹല്‍വ നല്‍കുന്ന റീല്‍സ് കണ്ടതോടെ കളക്ടറേറ്റില്‍ വിളിച്ചും പരാതിപ്പെട്ടു. അവിടുന്ന് ലഭിച്ചത്, ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാം എന്ന മറുപടിയായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്ന കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ നല്‍കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ആകെ 715 ബൂത്തുള്ള വയനാട്ടില്‍ കന്നിവോട്ടര്‍മാര്‍ക്കു വിതരണം ചെയ്യാന്‍ 200 കഷണം ഹല്‍വ മാത്രമാണ് എത്തിയതെന്ന് തിരഞ്ഞെടുപ്പ് ജീവനക്കാര്‍ പറഞ്ഞു. എല്ലാ കന്നിവോട്ടര്‍മാര്‍ക്കും നല്‍കാന്‍ ഇതു തികയാത്തതിനാല്‍ ഓരോ മണ്ഡലത്തിലും ഓരോ ബൂത്തില്‍ വീതം നല്‍കിയെന്നും വക്താവ് തുടര്‍ന്ന് പറഞ്ഞു. കല്‍പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ ഏറ്റവുമധികം കന്നിവോട്ടര്‍മാരുള്ള ബൂത്തുകള്‍ തെരഞ്ഞെടുത്താണു ഹല്‍വ കൊടുത്തത്. കണിയാമ്പറ്റ യുപിഎസ്, മീനങ്ങാടി കമ്യൂണിറ്റി ഹാള്‍, കുഞ്ഞോം ഗവ. എച്ച്എസ് എന്നിവിടങ്ങളില്‍ ഹല്‍വ വിതരണം ചെയ്തിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page