തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം ആറുമണിക്ക് അവസാനിച്ചെങ്കിലും സംസ്ഥാനത്ത് പല ബൂത്തുകളിലും നൂറുകണക്കിന് വോട്ടർമാർ കാത്തുനിൽക്കുന്നു. തിരൂർ മണ്ഡലത്തിലെ വെട്ടം ബൂത്തിൽ നിശ്ചിത സമയത്തിന് മുമ്പ് പോളിംഗ് ബൂത്തിന്റെ ഗേറ്റ് പൂട്ടിയെന്നാരോപിച്ചു 30ൽ പരം വോട്ടർമാർ ഗേറ്റിൽ പുറത്തു നിന്നു രോഷം പ്രകടിപ്പിച്ചു. വോട്ടിംഗ് യന്ത്രത്തിന്റെ തകരാറാണ് വോട്ടെടുപ്പ് നീണ്ടുപോകാൻ കാരണമെന്ന് ബൂത്തു തിരഞ്ഞെടുപ്പു ജീവനക്കാർ പറയുന്നു. എന്നാൽ ജീവനക്കാരുടെ മെല്ലെപ്പോക്കു സമീപനമാണ് കാരണമെന്ന് മണിക്കൂറുകളായി വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നവരും പറയുന്നു. അതേസമയം ബൂത്തുകളിൽ സംഘർഷ സാഹചര്യങ്ങളും അവസാന നിമിഷം ഉടലെടുത്തു. കാസർകോട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി ഷാനവാസ് പാദൂർ പോളിംഗ് വിവരം അറിയാൻ ഒരു ബൂത്തിലെത്തിയെങ്കിലും സ്ഥാനാർത്ഥിയെ ബൂത്തിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ ബഹളം വച്ചു. ബഹളം മൂർച്ഛിക്കുന്നതിനു മുമ്പ് ഷാനവാസ് സ്വയം ബൂത്തു വിട്ടു. അവർ വിചാരിച്ച മുഴുവൻ കാര്യവും നടക്കാത്തതിന്റെ പ്രതിഷേധമാണ് തനിക്കെതിരെ പ്രകടിപ്പിച്ചതെന്ന് ഇതിനെക്കുറിച്ച് ഷാനവാസ് വാർത്താ ലേഖകരോട് പറഞ്ഞു. തിരൂർ, ആലപ്പുഴ ജില്ലകളിലും പല ബൂത്തുകളിലും വോട്ടിംഗ് സമയം കഴിഞ്ഞിട്ടും അരമണിക്കൂർ അതിനുമുമ്പ് ബൂത്തിലെത്തിയ നിരവധി പേർ വോട്ട് ചെയ്യാൻ കാത്തുനിൽക്കുകയാണ്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ വോട്ടിംഗ് ശതമാനം 90ന് അടുത്ത് എത്തുമെന്ന് കരുതുന്നു .






