പാട്ന:2016 ഏപ്രിൽ അഞ്ചിന് സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയ ബിഹാറിലെ ബഗുസാരായ് ജില്ലയിലെ സിസ്വയിലെ സ്കൂൾ ശുചിമുറിയിൽ നിന്ന് 204 ലിറ്റർ മദ്യം പോലീസ് പിടിച്ചെടുത്തു. സ്കൂളിലെ ഒരു നാലാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ വിട്ട് ലക്കില്ലാതെ വീട്ടിലെത്തിയത് കണ്ട് അമ്പരന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടത്. വീട്ടുകാർ ഉടൻ സ്കൂളുമായി ബന്ധപ്പെട്ടു. ഹെഡ്മാസ്റ്റർ മദ്യപിച്ച കുട്ടിയുടെ സഹപാഠികളോട് വിവരങ്ങൾ അന്വേഷിച്ചു. അവരാണ് സ്കൂൾ കെട്ടിടത്തിന് പിന്നിലെ പഴയ ശുചിമുറിയിൽ മദ്യം സൂക്ഷിച്ചിട്ടുള്ള വിവരം സ്കൂൾ അധികൃതരെയും രക്ഷിതാക്കളെയും അറിയിച്ചത് .തുടർന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 23 കാർട്ടണുകളിൽ സൂക്ഷിച്ച 204 ലിറ്റർ മദ്യം കണ്ടെത്തി. ബച്വാര പോലീസ് മദ്യം പിടിച്ചെടുക്കുകയും അജ്ഞാതനെതിരെ കേസെടുക്കുകയും ചെയ്തു .ചമ്പാരനിൽ വ്യാജ മദ്യ ദുരന്തത്തിൽ 9 പേർ മരിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ ആണ് സ്കൂൾ കോമ്പൗണ്ടിൽ നിന്ന് 204 ലിറ്റർ മദ്യം പിടിച്ചെടുത്തത്.10 വർഷം മുമ്പ് മദ്യ നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനത്ത് ഇപ്പോൾ ദിവസം ശരാശരി 11,000 ലിറ്റർ വ്യാജമദ്യം പിടികൂടുന്നു .മദ്യമാഫിയയും സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പരിണിത ഫലമാണ് ഇതെന്നു പ്രതിപക്ഷനേതാവ് തേജസ്വിയാദവ് ആരോപിച്ചു. 2016 ഏപ്രിലിൽ ബിഹാറിൽ മദ്യനിരോധനം ഏർപ്പെടുത്തിയ ശേഷം ഇതുവരെ വ്യാജ മദ്യ കടത്തുമായി ബന്ധപ്പെട്ട് 11 ലക്ഷം കേസെടുത്തിട്ടുണ്ട് എന്ന് തേജസി യാദവ് പറയുന്നു. 16 ലക്ഷം പേർ അറസ്റ്റിലായി .അഞ്ചു കോടി ലിറ്റർ അനധികൃത മദ്യം പിടികൂടിയിട്ടുണ്ടെന്നും വ്യാജ മദ്യ ദുരന്തത്തിൽ 350 പേർ സംസ്ഥാനത്ത് മരിച്ചതായും അദ്ദേഹം പറഞ്ഞു .







