അധ്യാപികയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു

കലബുറഗി: സ്‌കൂള്‍ അധ്യാപികയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കലബുറഗി ജില്ലയിലെ കമലാപുരം താലൂക്കിലുള്ള കല്‍മൂഡ് ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം ഉണ്ടായത്. കലബുറഗി നഗരത്തിലെ ആനന്ദ് കോളനിയില്‍ താമസിക്കുന്ന ജ്യോതി കപാലെയാണ് കൊല്ലപ്പെട്ടത്. ബീദര്‍ ജില്ലയിലെ ഭാല്‍ക്കി താലൂക്കിലുള്ള വഞ്ചാരഖേഡ ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപികയാണ് കൊല്ലപ്പെട്ട ജ്യോതി കപാലെ.

ജോലിയുമായി ബന്ധപ്പെട്ട് ബീദറിലായിരുന്നു ജ്യോതി താമസിച്ചിരുന്നത്. അവധി ദിവസങ്ങളില്‍ മാത്രമാണ് കലബുറഗിയിലെ വീട്ടിലെത്താറുണ്ടായിരുന്നതെന്ന് പറയുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തി ജോലി സ്ഥലത്തേക്ക് തിരിച്ച ജ്യോതിയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

കമലാപുരത്തിനടുത്തുള്ള കല്‍മൂഡിലായിരുന്നു പാതി കത്തിയനിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. അക്രമികള്‍ ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. യുവതിയുടെ മുഖത്ത് നിരവധി പരിക്കുകള്‍ ഉണ്ട്. സംഭവ സ്ഥലത്തുനിന്ന് മുളകുപൊടിയും കണ്ടെത്തി. യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറിയശേഷം ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കൊലയ്ക്ക് മുമ്പ് യുവതി പീഡനം നേരിട്ടതായി പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ കമലാപുരം പൊലീസ് കേസെടുത്തു. കൊലപാതകികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page