ന്യൂഡെൽഹി:രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് ഇന്ന് ആരംഭിക്കുന്നു. സെൻസസ് 2027 രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ഇന്ന് തുടങ്ങുന്നത് ആദ്യ ഘട്ടമാണ്. ഇന്ത്യ ആദ്യമായി പൂർണ ഡിജിറ്റൽ രൂപത്തിൽ നടത്തുന്ന സെൻസസ് എന്ന പ്രാധാന്യവും ഈ കണക്കെടുപ്പിനുണ്ട്.
ആദ്യ ഘട്ടത്തിൽ ഭവൻ സെൻസസ് ആണ് നടക്കുക. വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, കുടുംബ ആസ്തികൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഈ ഘട്ടത്തിൽ ശേഖരിക്കുക.
കേരളത്തിൽ ആദ്യ ഘട്ട നടപടികൾ ജൂൺ മാസത്തിൽ മാത്രമേ ആരംഭിക്കൂ. ജൂൺ 16 മുതൽ 30 വരെ പൗരന്മാർക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ഉണ്ടാകും. തുടർന്ന് ജൂലൈ ഒന്ന് മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തും.
അടുത്ത വർഷം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ വ്യക്തിഗത വിവരങ്ങളും ജാതി സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടെ വിശദമായ ജനസംഖ്യാ കണക്കെടുപ്പ് നടത്തും.
2011-ന് ശേഷം നടക്കാനിരുന്ന 2021-ലെ സെൻസസ് കോവിഡ് മഹാമാരി കാരണം നീണ്ടുപോയ പശ്ചാത്തലത്തിൽ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് ഇപ്പോൾ ആരംഭിക്കുന്നത്.







