കുമ്പള: നാടിന്റെ വികസനത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും പങ്കില്ലേ എന്നു നാട്ടുകാർ ആരായുന്നു. പരിഹരിക്കാത്ത ഒട്ടനവധി പ്രാദേശിക വിഷയങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടുകാർ വിഷയമാക്കുന്നത് രാഷ്ട്രീയപാർട്ടികൾക്ക് തലവേദനയാവുന്നു.
കുമ്പള പേരാൽ വാർഡിലെ “തായൽ”സ്കൂൾ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകളായി. വർഷങ്ങളായി റീടാറിങ് ചെയ്യാത്തതുമൂലം റോഡ് തകർന്നു കിടക്കുന്നു. ഓരോ വർഷവും പഞ്ചായത്ത് അധികൃതരുടെയും, വാർഡ് മെമ്പറുടെയും ശ്രദ്ധയിൽപ്പെടുത്തുമ്പോൾ ലഭിക്കുന്ന മറുപടി ഫണ്ട് നീക്കി വെച്ചിട്ടുണ്ടെന്നാണ് നീക്കിവെച്ച ഫണ്ട് ഇത്രയും കാലം എങ്ങോട്ടു പോയെന്നു നാട്ടുകാർ ആരായുന്നു.
പേരാൽ ജിജെബിഎസ് സ്കൂളിലേക്ക് പോകുന്ന “തായൽ” റോഡാണ് തകർന്ന് കിടക്കുന്നത്. പൊതുവെ വീതി കുറഞ്ഞ റോഡാണിത്. റോഡിന്റെ ഒരു ഭാഗത്ത് 200 അടിയോളം താഴ്ചയുള്ള കുഴിയുമുണ്ട്.ഇതിന് സംരക്ഷണ വേലിയൊന്നുമില്ല. നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും നടന്നു പോകുന്ന ഈ റോഡിൽ ഇരു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ വന്നാൽ റോഡ് സൈഡിലെ കുഴി കാരണം നാട്ടുകാർ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. ഡ്രൈവർമാരുടെ ശ്രദ്ധ ഒന്ന് തെറ്റിയാൽ ഏത് നിമിഷവും അപകടത്തിൽ പെടാമെന്ന ഭയം നാട്ടുകാരെ അലട്ടുന്നുമുണ്ട്. റോഡിന് വീതി കുറവായതിനാൽ വാഹനങ്ങൾ വരുമ്പോൾ വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് മാറിനിൽക്കാനും സാധിക്കുന്നില്ല.ഇതുവഴി പോകുന്ന ബസ്സിൽ ജി ജെ ബി എസ് സ്കൂളിലേക്ക് വരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുമുണ്ട്.
വിഷയം പഞ്ചായത്ത് അധികൃതരോട് പറഞ്ഞു മടുത്ത നാട്ടുകാർ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നില്ലെന്ന തീരുമാനത്തിലാ ണുള്ളത്.പ്രാദേശിക വിഷയങ്ങൾ ഉയർത്തി വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തലവേദനയായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പേരാലിൽ വാർഡ് വിഭജനത്തിൽ ഒരു ഭാഗം വോട്ടർമാരെ കെ കെപ്പുറം വാർഡിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് പേരാലിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് വലിയ വാർത്തയായിരുന്നു.






