കുവൈത്ത് : കുവൈത്തിലെ ശുഐബ ജലശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താന സെൽവം കൃഷ്ണന്റെ (37) മൃതദേഹം സ്വദേശത്തേക്ക് തിരിച്ചയച്ചു. കുവൈത്ത് എയർവേയ്സ് പ്രത്യേകം ഒരുക്കിയ വിമാനത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മൃതദേഹം കൊളംബോ വഴി കൊച്ചിയിലെത്തിക്കും. അവിടെ നിന്ന് കരമാർഗം രാമനാഥപുരം ജില്ലയിലെ മുത്തുകുളത്തൂരിലുള്ള കുടുംബവീട്ടിൽ എത്തിക്കും.മേഖലയിലെ യുദ്ധസാഹചര്യം കാരണം കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നത് ഏറെ ദുഷ്കരമായിരുന്നു. ഈ സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി കുവൈത്ത് അധികൃതരുമായി നേരിട്ട് ഇടപെട്ട് പ്രത്യേക അനുമതിയും ക്രമീകരണങ്ങളും ഉറപ്പാക്കി.സന്താന സെൽവത്തിന്റെ മൃതദേഹത്തോടൊപ്പം അഞ്ച് മലയാളികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 23 ഇന്ത്യക്കാരുടെ മൃതദേഹങ്ങളും ഒരേ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.രാമനാഥപുരം ജില്ല സ്വദേശിയായ സന്താന സെൽവം കഴിഞ്ഞ 12 വർഷമായി കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്നു. വൈദ്യുതി–ജല–പുനരുപയോഗ ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വകാര്യ കമ്പനിയിൽ കരാർ ജീവനക്കാരനായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ഡ്രോൺ അവശിഷ്ടങ്ങൾ കെട്ടിടത്തിൽ പതിച്ചുണ്ടായ അപകടത്തിൽ അദ്ദേഹം മരണപ്പെടുകയായിരുന്നു.







