ന്യൂഡെൽഹി: എഫ് സി ആർ എ നിയമഭേദഗതി ബില്ലിനെ ചൊല്ലിയുള്ള തർക്കം കൊഴുക്കുന്നതിനിടെ നാളെ ലോക്സഭയിൽ ഇതുസംബന്ധിച്ച ചർച്ച നടക്കും. കേരളത്തിലെ എംപിമാർ തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റിവെച്ച് ദില്ലിയിലെത്തി ഈ വിഷയത്തിൽ ശക്തമായ നിലപാടെടുക്കണമെന്ന് സി ബി സി ഐ ആവശ്യപ്പെട്ടു.ഈ മാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അവതരിപ്പിച്ച ബിൽ നാളെ ചർച്ച ചെയ്ത് പാസാക്കാനാണ് നീക്കം. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബിൽ രാജ്യസഭയിലും അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു.ബിൽ ആരെയും ലക്ഷ്യമിടുന്നില്ലെന്നും വിദേശഫണ്ടുകളുടെ ദുരുപയോഗം തടയാനുള്ള ലളിതമായ നടപടി മാത്രമാണെന്നും കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും ജോർജ് കുര്യനും വാദിച്ചു. എന്നാൽ ഈ വാദങ്ങൾ ക്രൈസ്തവ സഭകൾ പൂർണമായും തള്ളിക്കളഞ്ഞു. സഭാ നേതൃത്വവുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് സി ബി സി ഐ തുറന്നടിച്ചു.ബിൽ നിയമമായാൽ ഭരണഘടനാ അവകാശ ലംഘനം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് സിബിസിഐ മുന്നറിയിപ്പ് നൽകി. നിലവിൽ തന്നെ കർശന നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോൾ ഈ തിടുക്കം രാജ്യമൊട്ടാകെയുള്ള എൻ ജി ഒ കളെയും സംഘടനകളെയും നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരാനുള്ള നീക്കമാണെന്ന് സഭാ നേതൃത്വം ആരോപിക്കുന്നു.കേരളത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ബിൽ പരിഗണിക്കുന്നതിന് മുമ്പ് ബിജെപി നേതൃത്വം സ്ഥിതിഗതികൾ വിലയിരുത്തിയേക്കുമെന്നും സൂചനകളുണ്ട്.







