കുമ്പള: നായ്ക്കളും പൂച്ചകളും മനുഷ്യരും മാത്രമല്ല, ജന്തുജാലങ്ങളൊക്കെ അക്രമകാരികളാവുന്നതു എന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?മൊഗ്രാലിൽ മീൻവിറ്റ് അന്നന്നത്തെ ഉപ ജീവനത്തിനു മാർഗ്ഗം കണ്ടെത്തുന്ന ശരീഫ് അസൈനാർ ആൾക്കൂട്ടത്തിൽ നിന്നു മാറി നിന്ന് അതിനെ ക്കുറിച്ചൊക്കെ ചിന്തിച്ചു. കൊച്ചു മനസ്സു ഉത്തരവും കണ്ടുപിടിച്ചു. എല്ലാ കുഴപ്പങ്ങൾക്കും കാരണം വിശപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അതിനു തന്നാൽ കഴിയുന്ന പരിഹാരവും അദ്ദേഹം കണ്ടെത്തി. മാത്രമല്ല, അതു സ്വയം കൃത്യനിഷ്ഠയോടെ അദ്ദേഹം നിർവഹിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടു മൊഗ്രാലിൽ തെരുവു നായ്ക്കളും പൂച്ചകളും ശാന്തരും സമാധാനി കളുമായിരിക്കുന്നതു നാട്ടുകാർ ഇപ്പോൾ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
രണ്ട് നായകളും15-വോളം പൂച്ചകളും ശരിഫ് ഫസൈനാറിന്റെ മത്സ്യ വില്പന സ്റ്റാളിൽ നിത്യ സന്ദർശകരാണ്. രാവിലെ മത്സ്യ വില്പനയ്ക്കായി ശരീഫ് എത്തുന്നതോടെ നായ്ക്കളും, പൂച്ചകളും ഓടിയെത്തുന്നു. വിൽപ്പനയ്ക്ക് മുമ്പ് ശരീഫ് അവയ്ക്ക് വേണ്ടുവോളം മത്സ്യങ്ങൾ നൽകുന്നു. അതിനു ശേഷമേ ശരീഫ് മത്സ്യ വില്പന തുടങ്ങുകയുള്ളൂ.വയറു നിറഞ്ഞു പൂച്ചകളും നായ്ക്കളും ഉടൻതന്നെ മടങ്ങുകയും ചെയ്യുന്നു.ഈ കാഴ്ച നാട്ടുകാർക്ക് കൗതുകമാവുകയാണ്. നായകൾക്കാണെങ്കിൽ മത്സ്യങ്ങളേക്കാൾ പ്രിയം ബിസ്കറ്റുകളോടാണ്.ശരീഫ് അവയ്ക്ക് ബാസ്കറ്റും വാങ്ങി നൽകുന്നു. കുടിക്കാൻ വെള്ളവും നൽകും. ദാഹവും വിശപ്പുമകറ്റി നായക്കളും മടങ്ങും.ദിവസേനയുള്ള ഈ കാഴ്ച മൊഗ്രാലിലെ നല്ല മനസിന്റെ പുലർകാല കാഴ്ചയായി മാറിയിരിക്കുന്നു.
വിശന്നു വലയുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുക, സംരക്ഷിക്കുക എന്നൊന്നും ശരീഫ് ആരോടും പറയുന്നില്ല. ശരിഫ് ഫസൈനാറിന്റെ നല്ല മനസ്സ് ഇങ്ങനെ ഒക്കെയുന്നു – അത്രയേ ഉള്ളൂ.ചൂട് കാലമായതിനാൽ പക്ഷി-മൃഗാദികൾക്ക് വെള്ളം കിട്ടാത്ത അവസ്ഥയുമുണ്ട്. അതിനും മത്സ്യ വില്പന തൊഴിലാളിയായ ശരീഫ് അസൈനാർ അത്താണിയാവുന്നു.






