മൊഗ്രാൽ : കരൾ മാറ്റി വെക്കലിലൂടെ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചു വരാനാകൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയ മൊഗ്രാൽ വലിയനാങ്കിയിലെ അബ്ദുൽ മുനീറിനു മകൾ മാർഷാന സ്വന്തം കരൾ പകുത്തു നൽകി. മിർഷാനയുടെ സ്നേഹമസൃണമായ സമർപ്പണത്തെ,മനുഷ്യ സ്നേഹത്തിന്റെ മഹനീയ മാതൃകയെന്നു ദേശീയ വേദി പ്രകീർത്തിച്ചു.ഗുരുതരമായ കരൾരോഗം മൂലം ജീവൻ തന്നെ അപകടത്തിലായിരുന്ന പിതാവ് അബ്ദുൽ മുനീറിന്,തന്റെ കരൾ പകുത്ത് നൽകി മിർഷാന ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നു. ജീവൻ നൽകിയ പിതാവിനു സ്വന്തം ജീവൻ പകുത്തു നൽകിയ മകളുടെ ഉദാത്ത പിതൃസ്നേഹം നാട് സ്നേഹ പൂർവം അനുസ്മരിച്ചു. 19 കാരിയായ മിർഷാന ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിനുപഠിക്കുന്നു. രണ്ട് മാസം മുമ്പ് വിവാഹിതയായി. സ്നേഹവും കടമയും അന്യം നിൽക്കുന്ന സാഹചര്യത്തിൽ മനുഷ്യ സ്നേഹത്തിന്റെ മഹിമയായി മാറിയ ഫാത്തിമ മിർഷാനയെ മൊഗ്രാൽ ദേശീയവേദി സ്നേഹസമ്മാനങ്ങൾ നൽകി അനുമോദിച്ചു.എ എം സിദ്ദീഖ് റഹ്മാൻ സ്നേഹസമ്മാനം കൈമാറി. മുഹമ്മദ് കുഞ്ഞി , എം.എ മൂസ, ടി.കെ അൻവർ, മുഹമ്മദ് , റിയാസ് കരീം സംബന്ധിച്ചു.







