ടെഹ്റാന്‍: ഇറാനിലെ ജനവാസ മേഖലയില്‍ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഖോം പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഡെപ്യൂട്ടി ഗവര്‍ണറാണ് ഇക്കാര്യം അറിയിച്ചത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് റെഡ് ക്രെസന്റ് അറിയിച്ചു.
ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പത്ത് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജനവാസകേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായത് എന്നാണ് അറിയുന്നത്. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും ചര്‍ച്ചകളില്‍ പുരോഗതിയുള്ളതായും ട്രംപ് അവകാശപ്പെട്ടിരുന്നു.
യുദ്ധത്തില്‍ ഇതുവരെ 1,937 പേര്‍ കൊല്ലപ്പെട്ടതായും 25,000ഓളം പേര്‍ക്ക് പരിക്കേറ്റതായും ഇറാനിലെ സഹ ആരോഗ്യമന്ത്രി അലി ജഫറിയാന്‍ പറഞ്ഞു. മരിച്ചവരില്‍ 240 സ്ത്രീകളും 212 കുട്ടികളും ഉള്‍പ്പെടുന്നു. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ദശലക്ഷണക്കണക്കിന് ഇറാനികള്‍ പലായനം ചെയ്തതായി നോര്‍വീജിയല്‍ റെഫ്യൂജി കൗണ്‍സില്‍ വെളിപ്പെടുത്തി.







