സ്ഥാനാര്‍ത്ഥി നിര്‍ണയം: സി പി എമ്മിനും കോണ്‍ഗ്രസിനും പിന്നാലെ ലീഗിലും പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് അബ്ദുല്‍റഹ്‌മാന്‍ രണ്ടത്താണി ഇടതു മുന്നണിയിലേയ്‌ക്കോ?

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി സി പി എമ്മിലും കോണ്‍ഗ്രസിലും ഉണ്ടായ അസ്വാരസ്യങ്ങള്‍ക്കു പിന്നാലെ മുസ്ലീംലീഗിലും പൊട്ടിത്തെറി. മുസ്ലീംലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ എം എല്‍ എയുമായ അബ്ദുല്‍ റഹ്‌മാന്‍ രണ്ടത്താണി സി പി എമ്മിലേയ്‌ക്കെന്നു സൂചന. താനൂരിലോ, തിരൂരിലോ, സ്ഥാനാര്‍ത്ഥിയാക്കാനാണ് സി പി എമ്മിന്റെ ആലോചന. താനൂരില്‍ സി പി എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മന്ത്രിയും സിറ്റിംഗ് അംഗവുമായ വി അബ്ദുല്‍ റഹ്‌മാന്‍ പ്രചാരണം ആരംഭിച്ചിട്ടില്ല. തിരൂര്‍ മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുമില്ല. തിരൂരിലേയ്ക്ക് മാറാന്‍ അബ്ദുല്‍ റഹ്‌മാന്‍ നേരത്തെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടത്താണി തയ്യാറാവുകയാണെങ്കില്‍ താനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചന സി പി എമ്മില്‍ ശക്തമായിട്ടുണ്ട്.
തിരൂരങ്ങാടിയില്‍ പി എം എ സമീറിനെ ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയതാണ് രണ്ടത്താണിയെ പ്രകോപിപ്പിച്ചത്.
“നിഷ്‌ക്കളങ്കന്മാരായ തങ്ങന്‍മാരെ കരുവാക്കി ചിലരുടെ താല്‍പ്പര്യത്തിനായി സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ മാനദണ്ഡം പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുതെന്ന്” പറഞ്ഞാണ് രണ്ടത്താണി ലിഗീനെതിരെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
എ കെ ആന്റണിയും അവുക്കാദര്‍ കുട്ടി നഹ സാഹിബും പ്രതിനിധീകരിച്ച തീരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്നു പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റിയോ പാര്‍ട്ടി പ്രവര്‍ത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി എം എ സമീര്‍ എന്നൊരാളെ അര്‍ഹതപ്പെട്ടവര്‍ ഉണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌ക്കളങ്കരായ തങ്ങള്‍മാരെ കരുവാക്കി ചിലരുടെ താല്‍പ്പര്യത്തിനായി സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ മാനദണ്ഡം പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുത്-“രണ്ടത്താണി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page