കാസര്‍കോട്ട് യുവാവിനെ അടിച്ച് കൊന്ന് മൃതദേഹം ലിഫ്റ്റിനു തയ്യാറാക്കിയ കുഴിയില്‍ തള്ളിയ നിലയില്‍; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട്, നുള്ളിപ്പാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലിഫ്റ്റ് സ്ഥാപിക്കാനായി തയ്യാറാക്കിയ കുഴിയിലേയ്ക്ക് തള്ളുകയായിരുന്നുവെന്നു സംശയിക്കുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തത് അന്വേഷണം ആരംഭിച്ചു..
ചൊവ്വാഴ്ച രാത്രി 10.15 മണിയോടെ നുള്ളിപ്പാടിയിലെ ഒരു ഫര്‍ണ്ണിച്ചര്‍ സ്ഥാപനത്തിനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. ബഹുനില കെട്ടിടത്തിന്റെ അണ്ടര്‍ ഗ്രൗണ്ടില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ വേണ്ടി എടുത്ത കുഴിയിലാണ് മൃതദേഹം കാണപ്പെട്ടത്. കാസര്‍കോട് പൊലീസും, വി എം സതീശന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഫയര്‍മാന്മാരായ ഗോകുല്‍, സാബിത്ത്, അതുല്‍ രവി, പ്രജീത്ത്, ജിജോ തുടങ്ങിയവര്‍ കുഴിയില്‍ ഇറങ്ങിയാണ് മൃതദേഹം കരയ്ക്കു കയറ്റിയത്. മൃതദേഹത്തില്‍ അടിയേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും നിരവധി പാടുകള്‍ ഉള്ളതായി പൊലീസ് പരിശോധനയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ അടിവസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതാണ് കൊലപാതകമാണെന്നു സംശയിക്കാനുള്ള പ്രധാന കാരണം. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം എന്താണെന്നു വ്യക്തമാവുകയുള്ളൂ.
ബംഗ്‌ളൂരു സ്വദേശിയായ മഞ്ചുനാഥ (46)എന്നായാളാണ് മരണപ്പെട്ടതെന്നു സംശയിക്കുന്നു. സ്ഥലത്തു നിന്നു ലഭിച്ച ആധാര്‍കാര്‍ഡാണ് ഇത്തരമൊരു സംശയത്തിനു കാരണം. ഇയാള്‍ ആരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page