തളിപ്പറമ്പ്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ് നേതാവിനെ തടഞ്ഞു നിർത്തി അക്രമിച്ചു. ആര്‍.എസ്.എസ് ആലക്കോട് ഖണ്ഡ് സഹകാര്യവാഹും നടുവില്‍ വനിത വില്ലേജ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ നടുവിലിലെ നയന വീട്ടില്‍ സുകേഷിനെ (33) പരിക്കുകളോടെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ നടുവിലില്‍ പടിഞ്ഞാറ് പൂങ്ങോട് വച്ചായിരുന്നു സംഭവം. ഭാര്യയെ ജോലി സ്ഥലത്ത് കൊണ്ടാക്കി ബൈക്കില്‍ മടങ്ങുന്നതിനിടെ സി.പി.എം പ്രവര്‍ത്തകനായ സി.എ.രതീഷ് എന്നയാള്‍ തടഞ്ഞുനിര്‍ത്തി മരക്കട്ട കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് സുകേഷ് പറയുന്നു. കഴിഞ്ഞ ദിവസം നടുവില്‍ പയറ്റിയാല്‍ കോട്ടത്തെ കളിയാട്ട മഹോത്സവത്തിന്റെ കാഴ്ചവരവിനിടെയുണ്ടായ വാക്കേറ്റത്തിന്റെ വിരോധത്തിലാണത്രെ അക്രമം. ശിങ്കാരിമേളം കടന്നുപോകുന്നതിന് സുകേഷിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നു. ഇതിനിടെ ഒരു വാഹനം മുന്നോട്ട് വരാന്‍ ശ്രമിച്ചത് തടഞ്ഞതിനെത്തുടര്‍ന്ന് തര്‍ക്കം നടന്നിരുന്നു. ഇതിന്റെ വിരോധത്തിലാണ് സുകേഷിനെ അക്രമിച്ചതത്രെ.നേരത്തെയും രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ തന്നെ അക്രമിക്കാന്‍ സി.പി.എമ്മുകാര്‍ ശ്രമിച്ചിരുന്നുവെന്നും സുകേഷ് പറഞ്ഞു. വലത് ചെവിക്കും ഷോള്‍ഡറിനും പല്ലിനുമാണ് പരിക്കേറ്റത്.







