കൊച്ചി: പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ നിഖില്‍ നാരായണന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി ഹൈക്കോടതി റദ്ദാക്കി. ഇത് സംബന്ധിച്ച് യുവതി കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ പരാതിയും കാസര്‍കോട് വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും വിചാരണ കൂടാതെ ഹൈക്കോടതി റദ്ദ് ചെയ്തു.
അഡ്വ. നിഖില്‍ നാരായണനെ കോടതി കുറ്റവിമുക്തനാക്കി. യുവതിയുടെ പരാതിയിലുള്ള കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെ വിചാരണ കൂടാതെ ഹൈക്കോടതി റദ്ദാക്കിയത്. അഭിഭാഷകന്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് 2023 ജനുവരി മുതല്‍ 2024 ഏപ്രില്‍ വരെ പലയിടത്തും കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും തന്നില്‍ നിന്ന് അകന്നു മാറുകയുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ രണ്ട് വിവാഹം കഴിക്കുകയും രണ്ടാം വിവാഹം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ അത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ അത് കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് നിലവിലുള്ള സ്ത്രീ മറ്റൊരു വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന് വശംവദയായി മറ്റൊരാളുമായി ലൈംഗിക ബന്ധത്തിനു സമ്മതിച്ചുവെന്ന പരാതിക്കാരിയുടെ ആവലാതി പ്രഥമ ദൃഷ്ട്യ അവിശ്വനീയമാണെന്നു കോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല, അത്തരമൊരു കരാറിലേര്‍പ്പെടാന്‍ പരാതിക്കാരി യോഗ്യയുമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹബന്ധം നിലനില്‍ക്കുമ്പോള്‍ മറ്റൊരാളുമായി വിവാഹത്തിനു കരാറുണ്ടാക്കുന്നത് അവിശ്വസനീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പരാതിയിലെ എല്ലാ ആരോപണങ്ങളും അപ്പടി വിശ്വസിച്ചാല്‍ തന്നെ പരാതി ബലാത്സംഗമാവില്ലെന്ന് പരാതിയും കേസും റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു. ഇതിനെ തുടര്‍ന്ന് നിഖില്‍ നാരായണനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. എഫ്‌ഐആര്‍ റദ്ദ് ചെയ്യുകയും കേസ് തള്ളിക്കളയുകയും ചെയ്തു. 2024 ജുലൈ മൂന്നിനാണ് യുവതിയുടെ പരാതിയില്‍ വനിതാ പൊലീസ് കേസെടുത്തത്. 376-ാം വകുപ്പനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തനിക്കെതിരെ ഇത് സംബന്ധിച്ചുള്ള കേസ് റദ്ദാക്കണമെന്ന് അഡ്വ. നിഖില്‍ നാരായണന്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.







