പേവിഷബാധയേറ്റ് എരുമ ചത്തു; പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ നെട്ടോട്ടമോടി പാല്‍ കുടിച്ച ഗ്രാമവാസികള്‍

സബര്‍കാന്ത: പേവിഷബാധയേറ്റ് എരുമ ചത്തതിന് പിന്നാലെ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ നെട്ടോട്ടമോടി എരുമയുടെ പാല്‍ കുടിച്ച ഗ്രാമവാസികള്‍. ഗുജറാത്തിലെ ഇദറിലാണ് സംഭവം. ലാലോഡ ഗ്രാമത്തില്‍ നിന്നുള്ള മുപ്പതോളം പേരാണ് ഇദാര്‍ ഉപജില്ലാ ആശുപത്രിയില്‍ എത്തി പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തത്. വിശാല്‍ പ്രഭു പട്ടേല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള എരുമയാണ് ചത്തത്.

ചാകുന്നതിന് മുമ്പ് ഒരാഴ്ചയോളം അസുഖത്തെ തുടര്‍ന്ന് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ എരുമ തയാറായിരുന്നില്ല. മാത്രമല്ല വായില്‍ നിന്ന് ഉമിനീര്‍ വരുന്നുണ്ടായിരുന്നുവെന്നും പറയുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ എരുമയ്ക്ക് പേവിഷബാധയാണെന്ന് ഡോക്ടര്‍മാര്‍ സംശയിച്ചിരുന്നു.

എരുമ ചത്തതോടെ അതിന്റെ പാല്‍ കുടിച്ച ഗ്രാമവാസികള്‍ തങ്ങള്‍ക്കും രോഗം ബാധിക്കുമോ എന്ന ഭയത്തില്‍ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ ആശുപത്രിയില്‍ എത്തുകയാണ്. ഗ്രാമവാസികളുടെ ഭയം കണ്ട് പാലിലൂടെ പേവിഷബാധ പകരില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാധാരണയായി നായ കടിച്ചാലോ മറ്റോ ആണ് ഈ രോഗം പകരുന്നത്. പാല്‍ തിളപ്പിച്ചു കുടിക്കുന്നവര്‍ക്ക് പേടിക്കേണ്ട സാഹചര്യമില്ല. എങ്കിലും നാട്ടുകാരുടെ ഭീതി അകറ്റാനാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതെന്നും ഇദാര്‍ സബ് ഡിസ്ട്രിക്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ. സഞ്ജയ് കുമാര്‍ ചൗഹാന്‍ പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പ് എരുമയ്ക്ക് നായയുടെ കടി ഏറ്റിരിക്കാമെന്നും അതിലൂടെയാകാം രോഗം പകര്‍ന്നതെന്നും ഡോക്ടര്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയായി ഗ്രാമത്തിലെ മറ്റ് മൃഗങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ എരുമയെ നായ കടിച്ചിട്ടില്ലെന്നും ഭക്ഷണത്തോടുള്ള ഇഷ്ടക്കേട് കൊണ്ടാകും അത് കഴിക്കാതിരുന്നതെന്നുമാണ് ഉടമ പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page