കാസർകോട്: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അകപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ച് ജില്ലയിൽ വ്യാപക റെയ്ഡ്. ഓപ്പറേഷൻ എന്ന പേരിൽ “സൈ ഹണ്ട്” ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്‌ഡിയുടെ മേൽനോട്ടത്തിലാണ് ജില്ലയിൽ 104 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. ഡിവൈഎസ്പി, എ എസ് പി, എന്നിവരുടെ നേതൃത്വത്തിൽ എസ് എച്ച് ഒ മാർ അടങ്ങുന്ന സംഘം ജില്ലാ സൈബർ ക്രൈം പൊലീസ്, സൈബർ സെൽ എന്നിവരുടെ സഹായത്തോടെ ഇന്ന് (വ്യാഴം) പുലർച്ചെ മുതലാണ് റെയ്ഡ് നടത്തിയത്. ഇതിൽ 34 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്യുകയും 34 പേരെ പിടികൂടുകയും ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് ;12 കേസുകൾ. സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ നേതൃത്വത്തിൽ കണ്ടെത്തിയാണ് റെയ്ഡ് നടത്തിയത്. കാസർകോട് സബ് ഡിവിഷനിൽ 20, ബേക്കൽ സബ് ഡിവിഷനിൽ 9, കാഞ്ഞങ്ങാട് സബ് ഡിവിഷനിൽ 5 കേസുകൾ എന്നിങ്ങനെയാണ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.







