ഡെപ്യൂട്ടി കളക്ടറുടെ വീട്ടിൽനിന്ന് 4.27 കോടി രൂപ കൈക്കൂലി പണം പിടിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ഒരു ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍നിന്ന് 4.27 കോടി രൂപ സംസ്ഥാന വിജിലന്‍സ് പിടിച്ചെടുത്തു. വര്‍ഷങ്ങളായി വാങ്ങിക്കൂട്ടിയ കൈക്കൂലി കാശ് വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ചു സൂക്ഷിക്കുകയായിരുന്നു. സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം എവിടെയെങ്കിലും നിക്ഷേപിച്ച് അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ശിഷ്ടജീവിതം അടിച്ചു പൊളിക്കാന്‍ ആയിരുന്നു ഡെപ്യൂട്ടി കളക്ടര്‍ ദേബബ്രത മൊഹന്തിയുടെ ഉള്ളിലിരിപ്പെന്നു പറയുന്നു. വീട്ടില്‍ നിന്നാണ് ചരിത്ര സംഭവമായേക്കാവുന്ന കൈക്കൂലി പണം പിടിച്ചത്. എളിമയോടെയുള്ള സാധാരണ ജീവിതരീതി അഭിനയിച്ചിരുന്ന ഡെപ്യൂട്ടി കളക്ടരെ കാണുന്നവരൊക്കെ അയ്യോ, പാവം എന്ന് പറയിപ്പിക്കാന്‍ ദേബബ്രത ശ്രദ്ധിച്ചിരുന്നു. അതേ സമയം കൈക്കൂലിയുടെ കാര്യത്തില്‍ കര്‍ശനക്കാരനായിരുന്നു. ലാഭം ഉണ്ടാക്കണം സര്‍ക്കാര്‍ ഓഫീസുകളെ സമീപിക്കുന്നവരോട് അതിന്റെ പങ്കു വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം ചോദിച്ചു വാങ്ങി. കാശു കൈയിലെ ദോശ വായിലെ എന്നതായിരുന്നു കൈക്കൂലിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. കൈക്കൂലി വാങ്ങിക്കൂട്ടിയ കോടികളും ആര്‍ക്കും സംശയമുണ്ടാക്കാത്ത തരത്തില്‍ വീട്ടിനുള്ളിലെ അലമാരയിലും ട്രോളി ബാഗുകളിലുമാണ് കുത്തിനിറച്ചു വച്ചിരുന്നത്. വലിയ അഴിമതിക്കാരനാ യിരുന്നെങ്കിലും മറ്റുള്ളവര്‍ക്ക് അങ്ങനെ ഒരു സംശയം പോലും ഉണ്ടാകാത്ത അത്ര എളിമയോടെയായിരുന്നു ജീവിതം. സാധാരണ ഭക്ഷണം, സാധാരണ വസ്ത്രം, സാധാരണ കാര്‍ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതി. കാറുണ്ടായിരുന്നെങ്കിലും യാത്ര അധികവും കാല്‍നടയായിരുന്നു. ഔദ്യോഗിക വാഹനം പോലും സ്വന്തം യാത്രയ്ക്ക് ഉപയോഗിക്കില്ലായിരുന്നു. കൈക്കൂലി വാങ്ങിയ കോടികള്‍ എവിടെയെങ്കിലും നിക്ഷേപിച്ചാല്‍ പിന്നെ അതിന്റെ പിന്നാലെ നടക്കേണ്ടി വരും എന്ന ബോധ്യം കൊണ്ട് സര്‍ക്കാര്‍ സേവനം കഴിഞ്ഞ് അത് പുറത്തെടുക്കാനായി രുന്നു പ്ലാന്‍. ഒടുവില്‍ ആകെ പൊളിഞ്ഞു. കോടികളും പോയി, പുറത്തിറങ്ങാനും ജനങ്ങളുടെ മുഖത്ത് നോക്കാനും പറ്റാത്ത അവസ്ഥയുമായി, അന്വേഷണവുമായി. ഒരു കല്‍ക്കരി ഡിപ്പോയിലേക്ക് ചരക്ക് കടത്തുന്നതിനുള്ള അനുമതിക്ക് മുപ്പതിനായിരം രൂപ ആവശ്യപ്പെട്ടതാണ് കുരുക്ക് വീഴാന്‍ ഇടയാക്കിയതെന്ന് പറയുന്നു. പരാതി കിട്ടിയ വിജിലന്‍സ് വീട് പരിശോധിച്ചപ്പോള്‍ ഞെട്ടിത്തരിച്ചു നിന്ന് പോവുകയായിരുന്നുവത്രേ. നാലേ കാല്‍ കോടി രൂപ! ഇ ഡി യും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page