വാഷിംങ്ടണ്‍: അമേരിക്കയില്‍ നാലു വയസുകാരി വാടക വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണു മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജയും കുട്ടിയുടെ അമ്മയുമായ ഡോക്ടര്‍ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചതിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. അമേരിക്കയിലെ ശിശുരോഗ വിദഗ്ധയായ നേഹ ഗുപ്ത(37) സംഭവത്തിനുശേഷം എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചുപറഞ്ഞ കാര്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.
മകള്‍ പൂളില്‍ വീണുവെന്ന് അറിയിക്കാനും അടിയന്തര സഹായത്തിനുമായാണ് ഡോക്ടര്‍ വിളിച്ചത്. മകളെ നീന്തല്‍കുളത്തില്‍ കണ്ടുവെന്നും എന്നാല്‍ തനിക്ക് നീന്തല്‍ അറിയാത്തതിനാല്‍ ഇറങ്ങാന്‍ കഴിയുന്നില്ലെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്.
2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം. അമേരിക്കയിലെ ശിശുരോഗ വിദഗ്ധയായ നേഹ ഗുപ്ത മകള്‍ക്കൊപ്പം എല്‍ പോര്‍ട്ടിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇവിടെയുള്ള സ്വിമ്മിംഗ് പൂളിലാണ് നാല് വയസുകാരിയായ മകള്‍ ആരിയ തലാത്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒക്ലഹോമയില്‍ നിന്ന് ഫ്‌ളേലാറിഡയിലെ മിയാമി സന്ദര്‍ശിക്കാനെത്തിയതായിരുന്നു അമ്മയും മകളും.
‘ഞങ്ങള്‍ ഉറങ്ങുകയായിരുന്നു, അതിനിടെ ഒരു ശബ്ദം കേട്ട് അടുത്തേക്ക് പോയി നോക്കി. അവിടെ മകളെ നീന്തല്‍ കുളത്തില്‍ വീണുകിടക്കുന്നത് കണ്ടു. ഞാന്‍ രക്ഷിക്കാന്‍ ശ്രമിച്ചു. എനിക്ക് നീന്തല്‍ അറിയില്ലായിരുന്നു. അതുകൊണ്ട് കുളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. അവള്‍ നീന്തല്‍കുളത്തിന്റെ അടിത്തട്ടിലേക്ക് പോയി, അവള്‍ അനങ്ങുന്നില്ല’ എന്നായിരുന്നു നീന പൊലീസിനോട് പറഞ്ഞത്.
കുഞ്ഞിനെ രക്ഷിക്കാന്‍ നിങ്ങളാല്‍ കഴിയുന്നത് ചെയ്യൂവെന്ന് പൊലീസുകാര്‍ പറഞ്ഞപ്പോള്‍ താന്‍ പരിശ്രമിക്കുന്നുണ്ടെന്നും പൂളിന് ഒമ്പത് അടിയോളം ആഴമുണ്ടെന്ന് കരുതുന്നുവെന്നും നീന ഗുപ്ത മറുപടി നല്‍കി. കോള്‍ ലഭിച്ച ഉടന്‍ വീട്ടിലെത്തിയ പൊലീസ് പൂളിനടിയില്‍ കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.
20 മിനിറ്റോളം മകള്‍ വെള്ളിത്തിനടിയില്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ഡോക്ടര്‍ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല. മുഖത്തും വായിലും മുറിവുകളും കവിളിനുള്ളില്‍ ചതവും കണ്ടെത്തിയിരുന്നു. ഇതോടെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം നീന്തല്‍ കുളത്തില്‍ ഉപേക്ഷിച്ചതാകാം എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു. പിന്നാലെ നീന ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു.
നീന ഗുപ്തയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് അവരുടെ ഭര്‍ത്താവ് പൊലീസിനോട് ആവശ്യപ്പെട്ടതും. ഇതും കൂടുതല്‍ സംശയം ജനിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. മകളെ ഫ്‌ളോറിഡയിലേക്ക് കൊണ്ടുപോകുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു.







