കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ ജില്ലയില്‍ നാലിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കല്യാട് ബുധനാഴ്ച രാവിലെയാണ് സംഭവം. ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐ.ആര്‍.ഐ.എ) ഉദ്ഘാടനത്തില്‍ സംബന്ധിക്കാന്‍ പോകവെ കൊടുവള്ളി, ചാലോട്, ആയിപ്പുഴ, ഇരിക്കൂര്‍ എന്നിവിടങ്ങളിലാണ് മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്.
നേരത്തെ കണ്ണൂരില്‍ ട്രെയിൻ ഇറങ്ങി കല്യാടേക്ക് പോകാനായിരുന്നു പദ്ധതി. ഇത് അനുസരിച്ച് മന്ത്രിയെ കാത്ത് കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. എന്നാല്‍ മന്ത്രി തലശേരി റെയില്‍വേസ്റ്റേഷനിലാണ് വണ്ടിയിറങ്ങിയത്. അവിടെ നിന്ന് പൊലീസ് അകമ്പടിയോടെ പോകുമ്പോള്‍ കൊടുവള്ളിയിലാണ് ആദ്യം കരിങ്കൊടി പ്രതിഷേധം നടന്നത്. തുടര്‍ന്ന് ചാലോടും ആയിപ്പുഴയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇരിക്കൂറില്‍ പാലത്തിന് സമീപംവെച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വിജില്‍ മോഹനന്റെ നേതൃത്വത്തിലാണ് കരി ങ്കൊടി കാണിച്ചത്. പാലത്തിന് സമീപം ഒളിച്ചിരുന്ന പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം എത്തിയപ്പോള്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പ്രിന്‍സ് ജോര്‍ജ്, ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡണ്ട് ജസീര്‍ കണിയാര്‍വയല്‍, രഞ്ജി അറബി, ആല്‍ബിന്‍ ജോസഫ് എന്നിവരും ഇരിട്ടിയിലെ പ്രതിഷേധ സംഘത്തിലുണ്ടായിരുന്നു. പൊലീസ് ഇവരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി.







