കാസർകോട്: സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിനു സമാപനം കുറിച്ച് നടന്ന സമാപന പൊതുസമ്മേനത്തിനു ജനലക്ഷങ്ങൾ ഒഴുകിയെത്തി; പാൽ കടലായി കുണിയ . കുണിയ കോളേജിനു മുന്നിൽ ഒരുക്കിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിലേയ്ക്ക് അതിരാവിലെ മുതൽ എത്തിക്കൊണ്ടിരുന്ന പ്രവർത്തകരുടെ ഒഴുക്ക് സന്ധ്യയായിട്ടും തുടർന്നതോടെ സമ്മേളന നഗരി അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടി. പൊലീസിനും വളണ്ടിയർമാർക്കും ഒപ്പം പ്രവർത്തകർ സ്വയം നിയന്ത്രണം ഏറ്റെടുത്തതോടെ സമ്മേളനം ചരിത്രമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു എത്തിയ നേതാക്കൾ, മുഖ്യമന്ത്രിമാർ , എം പി മാർ, എം എൽഎ മാർ , പ്രമുഖ പണ്ഡിതന്മാർ എന്നിവർ വിവിധ സമ്മേളനത്തിൽ സംബന്ധിച്ചു.ദിവസങ്ങളായി സമ്മേളന നഗരിയെ ജനസാഗരമാക്കിയ സെമിനാറുകൾക്കും സിമ്പോസിയങ്ങൾക്കും ചൈതന്യ ധന്യമായ പ്രദർശനത്തിനും സമാപനം കുറിച്ചു കൊണ്ടു നടന്ന പൊതുസമ്മേളനം ഈജിപ്ത് റെക്ടർ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോക്ടർ സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്തു. ആർത്തലച്ച് അലയാഴി പോലെ അലയടി ച്ചെത്തിയ പതിനായിരക്കണക്കിനു ശുഭ്ര വസ്ത്രധാരികളെക്കൊണ്ടു നിറഞ്ഞുകവിഞ്ഞ സമ്മേളന നഗരി ആഹ്ലാദം കൊണ്ട് അക്ഷരാർത്ഥത്തിൽ ഇളകി മറിഞ്ഞു. ജംഇയ്യത്തുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ആധ്യക്ഷ്യം വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ, സമസ്ത സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ ,സമസ്ത ട്രഷറർ പി.പി. ഉമ്മർ മുസ്ലിയാർ ,വൈസ് പ്രസിഡൻറ് എം കെ മൊയ്തീൻകുട്ടി മുസ്‌ലിയാർ കോട്ടുമല , ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, സയ്യിദ് അലിയുൽ ഹാശ്മി യു.എ.ഇ, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ , ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ,വി ഡി സതീശൻ , പി .കെ . കുഞ്ഞാലിക്കുട്ടി, പി. മുഹമ്മദലി ഗൾഫാർ, എൻ.എ.ഹാരിസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.







