കാസര്‍കോട്: ദേശീയപാതയിലെ ആരിക്കാടി ടോള്‍ പ്ലാസ് പൂട്ടിച്ചത് ബി ജെ പി നടത്തിയ നിശബ്ദ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണെന്നു ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി അവകാശപ്പെട്ടു. ബി ജെ പി ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അശ്വിനി നിലപാട് വ്യക്തമാക്കിയത്. മണ്ഡലം പ്രസിഡണ്ടുമാര്‍ മുതല്‍ ബി ജെ പിയുടെ ദേശീയ നേതൃത്വം വരെ ഉള്ളവർ ഇടപ്പെട്ടതിന്റെ ഫലമായിട്ടാണ് ടോള്‍പ്ലാസ പൂട്ടിക്കാന്‍ തീരുമാനിച്ചത്. സമരം ചെയ്‌തോ, കേസ് കൊടുത്തോ അല്ല കാര്യങ്ങള്‍ ചെയ്യേണ്ടത്. എങ്ങിനെ ചെയ്യണമെന്ന് അറിയാതെ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് സമരം ചെയ്തത്. സമരം തോറ്റു പോയി. പൊതുമുതല്‍ നശിപ്പിച്ചാണ് സമരം ചെയ്തത്. സമരം നടത്തിയിരുന്നില്ലെങ്കില്‍ ടോള്‍പ്ലാസ നേരത്തെ പൂട്ടുമായിരുന്നു- അശ്വിനി പറഞ്ഞു.
സര്‍വ്വകക്ഷി സമരസമിതി ഉണ്ടായ കാര്യം ബി ജെ പിക്ക് അറിയില്ല. വിളിക്കാത്ത കല്യാണത്തിനു പോകുന്നവരല്ല ബി ജെ പി. ജനങ്ങളുടെ ഒപ്പം നിന്നാണ് കാര്യങ്ങള്‍ ചെയ്തത്. കല്യാണത്തിനു പോയി ചോറു കഴിക്കുന്ന ആളായി എം എല്‍ എ മാറി. മണ്ഡലത്തിലെ ഒരു വിഷയത്തെ കുറിച്ച് പറയാന്‍ പോലും എം എല്‍ എ ഉണ്ടാകാറില്ല. മണ്ഡലത്തിലെ വികസന പ്രവൃത്തികള്‍ക്കൊന്നും അദ്ദേഹം മെനക്കെടാറില്ല- അശ്വിനി കൂട്ടിച്ചേര്‍ത്തു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് പി രമേശന്‍, ജനറല്‍ സെക്രട്ടറി പി ആര്‍ സുനില്‍ കുമാര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.






