കോഴിക്കോട്: പ്രായപൂർത്തിയാകും മുമ്പ് നടത്തിയ പീഡന സംഭവം പുറത്തു വരുമോ യെന്ന ഭയത്തില്‍ 26കാരിയെ തന്ത്രപരമായി വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകന്‍ കസ്റ്റഡിയില്‍. ഏലത്തൂര്‍ മാളികക്കടവിന് സമീപത്ത് സ്വന്തമായി വര്‍ക്ക് ഷോപ്പു നടത്തുന്ന വൈശാഖന്‍ ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. ശനിയാഴ്ചയാണ് വൈശാഖന്റെ സ്ഥാപനത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത. ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ ചില രഹസ്യ വിവരങ്ങളെ തുടര്‍ന്ന് പൊലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വൈശാഖും യുവതിയും ചെറുപ്പത്തിലെ അടുപ്പത്തിലായിരുന്നുവത്രെ. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇയാള്‍ യുവതിയെ പീഡിപ്പിച്ചതായും പറയുന്നു. ഈ വിവരം പുറത്തു പറയുമോ എന്ന ഭീതിയിലായിരുന്നു വൈശാഖന്‍. തുടര്‍ന്നാണ് യുവതിയെ ഒഴിവാക്കാനുള്ള തിരക്കഥ മെനഞ്ഞത. ബന്ധം തുടരാന്‍ സാധിക്കില്ലെന്നും ഒന്നിച്ചു മരിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ശനിയാഴ്ച യുവതിയെ സ്വന്തം വര്‍ക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തി നേരത്തെ തയ്യാറാക്കി വച്ചിരുന്ന കയറില്‍ കുരുക്കിട്ട ശേഷം ഇരുവരും സ്റ്റൂളില്‍ കയറി നില്‍ക്കുകയും വൈശാഖന്‍ സ്റ്റൂള്‍ തട്ടിയിടുകയും ചെയ്തുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനിടയില്‍ കഴുത്തിലെ കുരുക്കില്‍ നിന്നും വൈശാഖന്‍ രക്ഷപ്പെട്ടിരുന്നു. ഇവിടെ നിന്നും സ്ഥലംവിട്ട വൈശാഖന്‍ ഒന്നുമറിയാത്ത ഭാവത്തിലായിരുന്നു. പ്രണയ നൈരാശ്യത്തിലായിരിക്കാം യുവതി തൂങ്ങിമരിച്ചതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.
എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.







