കാസര്‍കോട്: രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള ഫയര്‍ സര്‍വീസ് മെഡല്‍ തിളക്കത്തില്‍ ജില്ല. കാസര്‍കോട് അഗ്‌നിരക്ഷാ സേനാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാലിനാണ് പുരസ്‌കാരം ലഭിച്ചത്. ചെറുവത്തൂര്‍, കണ്ണാടിപ്പാറ വലിയപറമ്പ് സ്വദേശിയാണ്. സംസ്ഥാനത്തെ നാലു ഉദ്യോഗസ്ഥരാണ് ഇത്ത വണ ഫയര്‍ സര്‍വീസ് വിഭാഗത്തില്‍ മെഡലിന് അർഹരായത്. ഇതിലൊരു മെഡലാണ് വേണുഗോപാലനിലൂടെ ജില്ലയിലേക്ക് എത്തിയത്.
2004-ല്‍ മലപ്പുറം ഫയര്‍ സ്‌റ്റേഷനില്‍ ആറ് മാസത്തെ അടിസ്ഥാന പരിശീലനം നേടി പാലക്കാട് സ്‌റ്റേഷനില്‍ ആറു മാസത്തെ സ്‌റ്റേഷന്‍ പരിശീലനവും പൂര്‍ത്തീകരിച്ചു. ആലത്തൂര്‍ നിലയത്തിലാണ് ഇദ്ദേഹം
ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉപ്പള,
പേരാവൂര്‍ എന്നിവിടങ്ങളിലായി സേവനമനുഷ്ഠിച്ചു.
വിവിധ തരത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ച് പതിനഞ്ചോളം പുരസ്‌കാരങ്ങള്‍ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം പുത്തിലോട്ട് എയുപി സ്‌കൂള്‍, ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി പൂര്‍ത്തീകരിച്ചു. പയ്യന്നൂര്‍ കോളേജില്‍ പ്രീഡിഗ്രിയും ഐടിഐ കോഴ്‌സും പൂര്‍ത്തീകരിച്ചാണ് സേനയില്‍ പ്രവേശിച്ചത്.
1987-ലെ സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയിലെ 100, 200, ലോങ് ജംപ്, ഹര്‍ഡില്‍സ് എന്നിവയിലെ വ്യക്തിഗത ചാമ്പ്യനായിരുന്നു. 2025-ല്‍ ഡല്‍ഹിയില്‍ നടന്ന നാഷണല്‍ ഫയര്‍ സര്‍വീസ് കായികമേളയില്‍ 4X100 റിലേയില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
ജനുവരി 27 മുതല്‍ 31 വരെ രാജസ്ഥാനില്‍ നടക്കുന്ന നാഷണല്‍ ഫയര്‍ സര്‍വീസ് കായികമേളയില്‍ 100, 200,ലോംഗ് ജംപ്, സ്റ്റയർ റൺ എന്നീ ഇനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ഭാര്യ: വി. സോസിനി (ചാത്തമത്ത്). മക്കള്‍: വി.വി. അനുപ്രഭ (ആയുര്‍വേദ ഫാര്‍മസി വിദ്യാര്‍ഥിനി). വി.വി. അഭിഷാന്‍ (കുട്ടമത്ത് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി).







