തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായിരിക്കും. 10,000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഈ രണ്ടാംഘട്ടത്തില്‍ നടക്കുന്നത്. ഇതോടെ തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനം പൂര്‍ത്തിയാകും. 2028 ല്‍ നിര്‍മാണം പൂര്‍ത്തിയാവും. അതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും.
റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. വിഴിഞ്ഞത്ത് ഇതിനകം 710 കപ്പലുകളില്‍ നിന്നായി 15.19 ലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
2015 ഡിസംബര്‍ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്. 2023 ഒക്ടോബര്‍ 15 ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍- ചൈനീസ് ചരക്കുകപ്പല്‍ – ‘ഷെന്‍ ഹുവ 15എ’ എത്തി. 2024 ജൂലൈ 12 – ട്രയല്‍ റണ്‍ ആരംഭിച്ചു, പിന്നാലെ സാന്‍ ഫര്‍ണാണ്ടോ കപ്പല്‍ വിഴിഞ്ഞത്തെത്തി. 2024 ഡിസംബര്‍ 3 – വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചു.
2025 മെയ് രണ്ടിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്തു. 2025 ജൂണ്‍ ഒമ്പതിന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എം.എസ്.സി ഐറിന’ വിഴിഞ്ഞത്ത് എത്തി. 2025 സെപ്റ്റംബര്‍ 23 ന് 500 ാമത്തെ കപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. 2025 ഡിസംബര്‍ ഒരു മാസം 1.21 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്ത് റെക്കോര്‍ഡ് നേട്ടവും കൈവരിച്ചു.







