വീണ്ടും ദുരഭിമാനക്കൊല; ഇതര മതവിശ്വാസിയെ പ്രണയിച്ച യുവതിയെയും കാമുകനേയും കൊലപ്പെടുത്തി; സഹോദരന്‍മാര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഇതര മതവിശ്വാസിയായ യുവാവിനെ പ്രണയിച്ചതിന് യുവതിയെയും കാമുകനെയും കൊലപ്പെടുത്തി ബന്ധുക്കള്‍. സംഭവത്തില്‍ യുവതിയുടെ മൂന്ന് സഹോദരന്‍മാരെ പൊലീസ് അറസ്റ്റുചെയ്തു. മൊറാദാബാദ് ജില്ലയിലെ ഉമ്രി സബ്‌സിപൂരിലാണ് ദുരഭിമാനക്കൊല നടന്നത്. 22 കാരിയായ കാജല്‍ സൈനി, 27 കാരനായ അര്‍മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം സമീപത്തെ കാട്ടില്‍ നിന്ന് കണ്ടെടുത്തു.

സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന അര്‍മാന്‍, ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മൊറാദാബാദിലേക്ക് താമസം മാറിയത്. അവിടെ വച്ച് കാജല്‍ സൈനിയുമായി പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. കാജലിന്റെ സഹോദരന്മാര്‍ അവരുടെ ബന്ധത്തെ എതിര്‍ക്കുകയും താക്കീത് ചെയ്യുകയും ചെയ്തു. അതൊന്നും വകവയ്ക്കാതെ ഇരുവരും പ്രണയബന്ധം തുടര്‍ന്നു.

ഇതിനിടെ അര്‍മാനെ കാണാതാവുകയും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാജലും വീട്ടില്‍ ഇല്ലെന്ന് അറിയുന്നത്. സംശയം തോന്നിയ പൊലീസ് കാജലിന്റെ സഹോദരനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം അറിയുന്നത്. ഇരുവരെയും ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ കുഴിച്ചിടുകയും ചെയ്തുവെന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കി.

പൊലീസ് സ്ഥലത്ത് തിരച്ചില്‍ നടത്തുകയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. കാജലിന്റെ മൂന്ന് സഹോദരന്മാര്‍ ചേര്‍ന്നാണ് കമിതാക്കളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പാര ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കൊലപാതക വിവരം പുറത്തറിഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page