കാസര്‍കോട്: ലോറിയില്‍ നിന്ന് മരം ഇറക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബദിയഡുക്ക മൂകംപാറയിലെ ഹോട്ടല്‍ തൊഴിലാളിയും ആസാം ജോഗിക്കോപ സ്വദേശി ചമത് അലിയുടെ മകനുമായ അലി അക്ബര്‍(32)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. മരത്തടിയുമായി മരമില്ലിലേക്ക് വന്നതായിരുന്നു ലോറി. ലോറിയില്‍ നിന്ന് റോഡരുകിൽ മരം ഇറക്കുമ്പോള്‍ ടോര്‍ച്ച് തെളിച്ച് വെളിച്ചം കാണിക്കാനാണ് ഹോട്ടല്‍ തൊഴിലാളിയായ അലി അക്ബര്‍ സ്ഥലത്തേക്ക് പോയത്. ലോറിയിലുണ്ടായിരുന്നവര്‍ മാറിനില്‍ക്കാന്‍ പറഞ്ഞിരുന്നുവെങ്കിലും ഭാഷ മനസ്സിലാകാത്തതിനാല്‍ അലി അക്ബർ മാറിയില്ലെന്നു പറയുന്നു. ഗുരുതരമായി പരിക്കേറ്റ അലി അക്ബറിനെ ഉടനെ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.







