ഹൈദരാബാദ്: പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നശേഷം യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് സംഭവം. മകളും ചെറുമകനും മരിച്ചു കിടക്കുന്നത് കണ്ടപ്പോൾ യുവതിയുടെ മാതാവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. 27കാരി സുഷമയും മകൻ യശ്‌വർധൻ റെഡ്ഡിയുമാണ് മരിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയാണ് സുഷമയുടെ ഭർത്താവ്. 4 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ഷോപ്പിങ്ങിനായെന്നു പറഞ്ഞാണ് സുഷമ കുഞ്ഞുമായി മാതാവ് ലളിതയുടെ വീട്ടിലെത്തിയത്. അവിടെ വച്ച് മുറിയിൽ കയറി വാതിലടച്ചതിന് പിന്നാലെ കുഞ്ഞിന് വിഷം നൽകുകയായിരുന്നു. പിന്നാലെ യുവതിയും ജീവനൊടുക്കി. രാത്രി 9.30ഓടെ ഭാര്യയേയും കുഞ്ഞിനേയും കാണാനായി ലളിതയുടെ വീട്ടിലെത്തിയ യശ്വന്ത് മുറി അകത്ത് നിന്ന് പൂട്ടിയത് കണ്ടു. പിന്നാലെ വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ഭാര്യയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ മാതാവിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികൾ തമ്മിലുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







