സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്തു: കാഞ്ഞങ്ങാട് സ്വദേശിയെ പിടികൂടിയത് മംഗളൂരു വിമാനത്താവളത്തില്‍ വച്ച്, റിമാന്റില്‍

കാസര്‍കോട്: വീട്ടമ്മയെ മൊബൈല്‍ ഫോണില്‍ വിളിച്ച് മുംബൈ പൊലീസിലെ സിബിഐ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആള്‍മാറാട്ടം നടത്തി 8 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റിലായി. കാഞ്ഞങ്ങാട് സ്വദേശി പാമ്പുവീട്ടില്‍ ഫര്‍ഷാദി(24)നെയാണ് ഇരിങ്ങാലക്കുട റൂറല്‍ എസ്പി കെ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മംഗളൂരു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. പുല്ലൂര്‍ പുളിഞ്ചോട് സ്വദേശിനിയായ വീട്ടമ്മയെയാണ് പ്രതിയും സംഘവും തട്ടിപ്പിനിരയാക്കിയത്. വീട്ടമ്മയുടെ അധാര്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പുസംഘം ബന്ധപ്പെട്ടത്. തെളിവിനായി സുപ്രീംകോടതിയുടെ എഫ്‌ഐആര്‍ ആണെന്ന് പറഞ്ഞ് വെബ്‌സൈറ്റ് വഴി വ്യാജ എഫ്‌ഐആര്‍ അയച്ച് നല്‍കി. തുടര്‍ന്ന് പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെരിഫൈ ചെയ്യാനാണെന്നും പറഞ്ഞ് 2024 മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ പലപ്പോഴായി വിവിധ ബാങ്ക് അക്കൗണ്ടുകള്‍ മുഖേന 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. നാല് ലക്ഷത്തി തൊണ്ണൂറായിരം രൂപ ഫര്‍ഷാദിന്റെ അക്കൗണ്ടിലേക്കാണ് വന്നത്. ഇത് കണ്ടെത്തിയാണ് യുവാവിനെ തിരഞ്ഞത്. കേസില്‍ ഉള്‍പ്പെട്ടതിന് ശേഷം പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതോടെ പൊലീസ് യുവാവിനെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അബുദാബിയില്‍ നിന്നും രഹസ്യമായി നാട്ടിലേക്ക് മടങ്ങിവരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വയ്ക്കുകയായിരുന്നു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page