എടനീര്‍ മക്കാക്കോടന്‍ തറവാട്ടില്‍ വന്‍ കവര്‍ച്ച; നിരവധി വിരലടയാളങ്ങള്‍ ലഭിച്ചു, അടുത്ത കാലത്ത് ജയിലില്‍ നിന്നിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം

കാസര്‍കോട്: ചെര്‍ക്കള, എടനീര്‍ മക്കാക്കോടന്‍ തറവാട്ടില്‍ വന്‍ കവര്‍ച്ച. തറവാട് വീടിന്റെ പൂജാമുറിയുടെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ രണ്ടു പവന്‍ സ്വര്‍ണ്ണത്തിന്റെയും മുക്കാല്‍ കിലോ തൂക്കമുള്ള വെള്ളിയുടെയും തിരുവാഭരണങ്ങള്‍ കവര്‍ന്നു. മൂന്നു ഭണ്ഡാരങ്ങളില്‍ നിന്നായി 33,000 രൂപയും നഷ്ടപ്പെട്ടു.
ഫെബ്രുവരിയില്‍ നടക്കുന്ന വാര്‍ഷിക തെയ്യം കെട്ടു മഹോത്സവ സമയത്ത് തെയ്യത്തിനു അണിയിക്കുന്ന തിരുവാഭരണങ്ങളാണ് മോഷണം പോയത്.
ചൊവ്വാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ബുധനാഴ്ച തറവാട്ടില്‍ ദീപം തെളിക്കാന്‍ എത്തിയ തറവാട്ടംഗമായ ബാലകൃഷ്ണനാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് തറവാട്ടംഗങ്ങളെയും വിദ്യാനഗര്‍ പൊലീസിനെയും വിവരം അറിയിച്ചു. എസ്‌ഐമാരായ അനൂബ്, വിജയന്‍ മേലത്ത് എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. കവര്‍ച്ചക്കാരുടേതെന്നു സംശയിക്കുന്ന ഏതാനും വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചു വരികയാണ് പൂജാമുറിയില്‍ ഉണ്ടായിരുന്ന പഞ്ചലോഹ വിഗ്രഹങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ അന്തര്‍ സംസ്ഥാന ബന്ധമില്ലാത്ത ഏതെങ്കിലും കവര്‍ച്ചക്കാരായിരിക്കും പിന്നിലെന്നു സംശയിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി അടുത്തിടെ ശിക്ഷ കഴിഞ്ഞോ റിമാന്റ് കാലാവധി കഴിഞ്ഞോ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മോഷ്ടാക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page