പണത്തെ ചൊല്ലിയുള്ള തര്‍ക്കം; തായ്ലന്‍ഡില്‍ ഇന്ത്യക്കാരനെ വളഞ്ഞിട്ട് മര്‍ദിച്ച് ലൈംഗിക തൊഴിലാളികള്‍; ദൃശ്യങ്ങള്‍ പുറത്ത്

പട്ടായ: പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഇന്ത്യക്കാരന് നേരെ ഒരുകൂട്ടം ലൈംഗിക തൊഴിലാളികളുടെ ആക്രമണം. തായ്ലന്‍ഡിലെ പട്ടായ വാക്കിംഗ് സ്ട്രീറ്റിലാണ് സംഭവം. ഒരു കൂട്ടം ട്രാന്‍സ് വനിതാ ലൈംഗിക തൊഴിലാളികള്‍ 52 കാരനായ ഇന്ത്യക്കാരനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലൈംഗിക സേവനത്തിനുശേഷം പണം നല്‍കിയില്ലെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പട്ടായ വാക്കിംഗ് സ്ട്രീറ്റിന്റെ പ്രവേശന കവാടത്തിനടുത്ത് ഒരു വിദേശ പൗരന് നേരെ ആക്രമണം നടക്കുന്ന വിവരമറിഞ്ഞാണ് സവാങ് ബോറിബൂണ്‍ ധമ്മസ്ഥാന്‍ ഫൗണ്ടേഷനിലെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. അവിടെ എത്തിയപ്പോള്‍ ഒരാള്‍ പരിക്കേറ്റ് കിടക്കുന്നതാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. അന്വേഷണത്തില്‍ ഇന്ത്യന്‍ പൗരന്‍ രാജ് ജസുജയാണ് അതെന്ന് തിരിച്ചറിഞ്ഞു. മുഖത്തും തലയിലും പരിക്കേറ്റ ഇയാളെ പട്ടാമകുന്‍ ആശുപത്രിയിലേക്ക് മാറ്റി.

പുറത്തുവന്ന ദൃശ്യങ്ങളില്‍ നിരവധി ട്രാന്‍സ് വനിതാ തൊഴിലാളികള്‍ യുവാവിനെ വളഞ്ഞിരിക്കുന്നതും പൊതുമധ്യത്തില്‍ വച്ച് ഷൂസും ചെരുപ്പും ഉപയോഗിച്ച് മര്‍ദിക്കുന്നതും കാണാം. ഒരു ജനപ്രിയ നൈറ്റ് ലൈഫും ടൂറിസ്റ്റ് കേന്ദ്രവുമാണ് പട്ടായ വാക്കിംഗ് സ്ട്രീറ്റ്.

തെരുവിന്റെ പ്രവേശന കവാടത്തില്‍ ഇന്ത്യന്‍ ടൂറിസ്റ്റും ട്രാന്‍സ് വനിതാ ലൈംഗിക തൊഴിലാളിയും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് 19 കാരി സാക്ഷി രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. ട്രാന്‍സ് വനിത സഹായത്തിനായി സുഹൃത്തുക്കളെ വിളിക്കുകയും അവര്‍ സംഘമായെത്തി ഇന്ത്യന്‍ ടൂറിസ്റ്റിനെ ആക്രമിക്കുകയുമായിരുന്നുവെന്നും സാക്ഷി പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

അടുത്തിടെ പട്ടായയില്‍ ഇന്ത്യക്കാരായ ടൂറിസ്റ്റുകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. മിക്ക സംഭവങ്ങളിലും ലൈംഗികത്തൊഴിലാളികളുമായുള്ള തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിക്കുന്നത്. 2025 സെപ്റ്റംബറിലും ഇന്ത്യക്കാരന്‍ പട്ടായയില്‍ ആക്രമിക്കപ്പെട്ടിരുന്നു. മൂന്ന് യുവതികള്‍ രണ്ട് ഇന്ത്യക്കാരെ ആക്രമിച്ച് പണം കവര്‍ന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page