ലഖ്നൗ: വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മധ്യവയസ്കനെ 18കാരി വെട്ടിക്കൊലപ്പെടുത്തി. കേസിൽ പെൺകുട്ടിയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സ്വയം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് മൊഴി നൽകി. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ മുർവാൾ ഗ്രാമത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സുഖ്‌രാജ് പ്രജാപതി (50) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 3:30 ഓടെ ഒരു വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് മാരകമായ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേന്ദ്ര സിങ് രജാവത് പറഞ്ഞു. പ്രജാപതിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പൊലീസ് കൊലപാതകത്തിന് കേസെടുക്കുകയും രാത്രിയോടെ യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ ഇയാൾ വീടിനകത്തേയ്ക്ക് കയറി വാതിൽ അകത്ത് നിന്ന് പൂട്ടി. പിന്നാലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെയാണ് സ്വയം രക്ഷയ്ക്ക് വേണ്ടി അയൽവാസിയെ കൊലപ്പെടുത്തിയത്.തന്റെ വീട്ടിൽ അതിക്രമിച്ച് കയറി പ്രജാപതി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും, സ്വയം രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് ഇയാളെ അടിക്കുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി.







