കാസർകോട്: കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് മൊഗ്രാലിൽ ഇന്ന് തിരി തെളിയും. ഈശലിന്റെ മഴ പെയ്തിറങ്ങുന്ന മണ്ണിൽ മൂന്നു പകലുകൾ കൗമാര കലയുടെ വസന്തോത്സവത്തെ വരവേൽക്കും. സ്റ്റേജിന മത്സരങ്ങൾക്ക് ഇന്ന് രാവിലെ തുടക്കമാകും. രാവിലെ 9ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി കലോത്സവം ഉദ്ഘാടനം ചെയ്യും. എ കെ എം അഷ്റഫ് എംഎൽഎ അധ്യക്ഷത വഹിക്കും. 31ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം അധ്യക്ഷത വഹിക്കും. 12 വേദികളിലാണ് കലാ മത്സരങ്ങൾ നടക്കുന്നത്. വേദി ഒന്നിൽ വട്ടപ്പാട്ട്, ദഫ് മുട്ട്, വൃന്ദ വാദ്യം, ഒപ്പന എന്നിവ നടക്കും. വേദി രണ്ടിൽ പരിചമുട്ട്, ചവിട്ടുനാടകം മംഗലംകളി എന്നിവ നടക്കും. വേദിമൂന്നിൽ ഭരതനാട്യം, തിരുവാതിരക്കളി എന്നിവയും വേദി നാലിൽ മോണോ ആക്ട്, കുച്ചുപ്പുടി, മിമിക്രി എന്നിവയുടെ മത്സരവും നടക്കും. ആദ്യദിനത്തിൽ 1121 പേർ മത്സരത്തിൽ മാറ്റുരയ്ക്കും. കലോത്സവത്തിൽ ഇതുവരെ 94 അപ്പീലുകൾ എത്തിയിട്ടുണ്ട്.







