പുല്ലൂര്‍ പെരിയയില്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ആര്?; ടീച്ചറോ, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടോ?

കാസര്‍കോട്: ആകെ 19 വാര്‍ഡുകള്‍. ഒന്‍പത് യു ഡി എഫിന്; ഒന്‍പത് എല്‍ ഡി എഫിന.് ഒരു സീറ്റ് ബി ജെ പിക്ക്. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഇത്തവണ ആര് പ്രസിഡണ്ടാകും? തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ആരായിരിക്കും പ്രസിഡണ്ട് ആവുകയെന്നത് സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ബി ജെ പി അംഗം ആരെയും പിന്തുണച്ചില്ലെങ്കില്‍ ഒന്‍പതു സീറ്റുകള്‍ വീതം നേടിയ ഇടതു -വലതു മുന്നണി സ്ഥാനാര്‍ത്ഥികളില്‍ നിന്നു നറുക്കെടുപ്പിലൂടെ ഒരാളെ പ്രസിഡണ്ടായി തെരഞ്ഞെടുക്കും.
ഭൂരിപക്ഷം കിട്ടിയാല്‍ ആരെ പ്രസിഡണ്ടാക്കണമെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ഇടതു മുന്നണിയില്‍ തീരുമാനം ആയിരുന്നു. അമ്പലത്തറ വാര്‍ഡില്‍ നിന്നു വിജയിച്ച സി കെ സബിതയായിരിക്കും എല്‍ ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി.
എന്നാല്‍ ഒന്‍പതു സീറ്റുകള്‍ നേടിയ യു ഡി എഫില്‍ ആരെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൂടാനം വാര്‍ഡില്‍ നിന്നു വിജയിച്ച കാര്‍ത്യായനിയെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ താല്‍പ്പര്യം. നിലവിലുള്ള ഭരണസമിതിയില്‍ വൈസ് പ്രസിഡണ്ടാണ് കാര്‍ത്യായനി.
എന്നാല്‍ പെരിയ ടൗണ്‍ വാര്‍ഡില്‍ നിന്നു വിജയിച്ച ഉഷ എന്‍ നായരെ പ്രസിഡണ്ടാക്കണമെന്നാണ് മറ്റൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താല്‍പ്പര്യം. റിട്ട. അധ്യാപികയെന്ന മികവാണ് ഉഷ എന്‍ നായരെ ഉയര്‍ത്തിക്കാട്ടുന്നവര്‍ ചൂണ്ടികാട്ടുന്നത്. ഭാഗ്യമുള്ളവര്‍ പുല്ലൂര്‍ പെരിയയില്‍ ഇത്തവണ പഞ്ചായത്ത് പ്രസിഡണ്ടാവും. പക്ഷെ കോണ്‍ഗ്രസില്‍ ഭാഗ്യപരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ പോലും ആരംഭിച്ചിട്ടില്ലെന്നു പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page