കുമ്പള:പൊതുവേ ശബരിമല സീസണിൽ വില കുറയാറുള്ള കോഴി ഇറച്ചിക്കു കൃത്രിമ ക്ഷാമമെന്ന് ഉപഭോക്താക്കൾ. വില 150 കടന്നു.130 മുതൽ 115 വരെ രൂപയായിരുന്നു കഴിഞ്ഞാഴ്ച ഇറച്ചിക്കോഴിക്ക് ചില്ലറ വില്പനക്കാർ വില ഈടാക്കിയിരുന്നത്. പൊടുന്നനെ വില 150 രൂപയാക്കി ഉയർത്തിയത് ഉപഭോക്താക്കളിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട് . കോഴിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കിയുള്ള വില വർദ്ധനവാണിതെ ന്ന് ഉപഭോക്താക്കൾ പറയുന്നു.
തമിഴ്നാട്ടിൽ നിന്ന് ആവശ്യത്തിന് കോഴി വരുന്നില്ലെന്നാണ് മൊത്ത കച്ചവടക്കാർ പറയുന്നത്.എന്നാൽ ചില്ലറ വിൽപ്പന വ്യാപാരികൾ ഇത് അംഗീകരിക്കുന്നില്ല. മൊത്തക്കച്ചവടക്കാർ മനപ്പൂർവ്വം ഉണ്ടാക്കുന്ന കൃത്രിമ വിലക്കയറ്റമാണി തെന്നാണ് ആക്ഷേപം. ഇത് ഉപഭോക്താക്കളും ശരിവെക്കുന്നു.
സാധാരണ ശബരിമല സീസണിൽ ഇറച്ചിക്കോഴിക്ക് വില ഇടിയാറാണ് പതിവ്. എന്നാൽ ഈ പ്രാവശ്യം വില കൂട്ടാനാണ് മൊത്തക്കച്ചവടക്കാർ ശ്രമിക്കുന്നതെന്നാണ് പരാതി . വരാനിരിക്കുന്ന ക്രിസ്മസിനും ,ന്യൂ ഇയറിനുമൊക്കെ വീണ്ടും വിലവർദ്ധിപ്പിക്കാനുള്ള സൂത്രമാണിതെന്നും ആരോപണമുയരുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഇനിയും കോഴി വില ഉയരുമെന്ന് ചില്ലറ വിൽപ്പനക്കാരും പറയുന്നുണ്ട്.
പച്ചക്കറികൾക്കും, കോഴിക്കും വില തോന്നുംപടി ഉയർത്തുമ്പോഴും വിപണിയിൽ ഇടപെടാൻ മടിക്കുന്ന സർക്കാർ നടപടികളിൽ ജനങ്ങൾ നീരസവും പ്രതിഷേധവും പ്രകടിപ്പിച്ചു.







