ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് എ വി എം ശരവണന്‍ എന്ന ശരവണന്‍ സൂര്യമണി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അന്ത്യം. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ 86-ാം പിറന്നാള്‍. എവിഎം പ്രൊഡക്ഷന്‍സിന്‍റെയും എവിഎം സ്റ്റുഡിയോസിന്‍റെയും ഉടമയാണ്. സംവിധായകനും നിര്‍മ്മാതാവുമായ പിതാവ് എ വി മെയ്യപ്പന്‍ 1945 ല്‍ സ്ഥാപിച്ചതാണ് എവിഎം സ്റ്റുഡിയോസ്. ശരവണന്റെ മകൻ എം എസ് ഗുഹനും ചലച്ചിത്ര നിര്‍മ്മാതാവാണ്.എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്‍, മിന്‍സാര കനവ്, ലീഡര്‍, അയന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 1950 മുതല്‍ സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന എ.വി. ശരവണന്‍, 1979-ല്‍ പിതാവിന്റെ മരണശേഷം എ.വി. പ്രൊഡക്ഷന്‍സിന്റെ സാരഥ്യം ഏറ്റെടുത്തു. മലയാളത്തില്‍ ടിവി പരമ്പരകളും നിര്‍മിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. മൃതദേഹം വൈകീട്ട് മൂന്നരവരെ എവിഎം സ്റ്റുഡിയോസില്‍ പൊതുദര്‍ശനത്തിനുവെക്കും.







