തൃശൂർ: മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചനയാണ് (20) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വീടിനു സമീപത്തെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയപ്പോയതാകാമെന്നാണ് നിഗമനം. സംഭവത്തിൽ ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കണവാടിയിൽ നിന്ന് കുട്ടിയെ കൊണ്ടുവരാൻ പോയ ഷരോണിന്റെ മാതാവ് തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഫൊറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, എന്താണ് മരണത്തിന് പിന്നിലെ കാരണമെന്ന് ഇതുവരെ വ്യക്തമല്ല. വീട്ടുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തി, വിശദമായ അന്വേഷണത്തിനു ശേഷമേ സംഭവം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. പ്രണയത്തിലായിരുന്ന ഷാരോണും അർച്ചനയും ആറുമാസം മുൻപാണ് വിവാഹിതരായത്. അർച്ചന ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടുവെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.







