തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പൊലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയിലാണ് ടീനാ ജോസ് എന്ന കന്യാസ്ത്രീക്കെതിരെ തിരുവനന്തപുരം സൈബര്‍ക്രൈം പൊലീസ് കേസെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന വധശ്രമത്തിന് ആഹ്വാനം നൽകിയത്. മുഖ്യമന്ത്രിയെ ബോംബിട്ട് കൊന്നുകളയണമെന്നായിരുന്നു ടീന ജോസിന്റെ വധഭീഷണി. കലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തത്. സെല്‍ട്ടണ്‍ എല്‍ഡി സൗസ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് താഴെയാണ് ടീന ജോസ് കൊലവിളി പരാമർശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു.അതേസമയം, ടീന ജോസിനെ തള്ളിക്കൊണ്ട് സിഎംസി സന്ന്യാസിനീ സമൂഹവും രംഗത്തെത്തിയിരുന്നു. ടീന നിലവില്‍ സിഎംസി സഭാംഗമല്ലെന്നും അധികാരികള്‍ അറിയിച്ചിരുന്നു. 2009 ഏപ്രില്‍ നാലുമുതല്‍ ടീനയുടെ അംഗത്വം നഷ്ടപ്പെട്ടതാണെന്നും അവർ വ്യക്തമാക്കിയിരുന്നു.







