പത്തനംതിട്ട: ശബരിമല സന്നിധാനത്തിൽ നിന്ന് സ്വർണം അപ്പാടെ അടിച്ചുമാറ്റിയ സംഭവത്തിൽ കുറ്റവാളികളായവരെ വെറുതെ വിടില്ലെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ആവർത്തിച്ചു കൊണ്ടിരുന്ന അപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീരസ്യം പറച്ചിൽ അറം പറ്റിയ പോലെയായി. ശബരിമല ക്ഷേത്രം വിഴുങ്ങൽ കേസിൽ വീരസ്യം മുഴക്കിയ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറും സിപിഎം മുൻ എംഎൽഎയും ആയ എ.പത്മകുമാർ ക്ഷേത്രം വിഴുങ്ങലിൽ റിമാൻ്റിൽ ആയി. മാത്രമല്ല, അമ്പലം വിഴുങ്ങലിലെ എല്ലാ കാര്യവും അന്നത്തെ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അറിവോടെ ആയിരുന്നുവെന്ന് പത്മകുമാർ അന്വേഷണസംഘത്തെ അറിയിച്ചു. ദൈവ തുല്യരായി കാണുന്ന ചിലരാണ് കൊള്ളത്തലവന്മാരെന്നു പത്മാകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2019 ൽ സ്വർണ്ണക്കൊള്ളക്കു ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കർമ്മി ആക്കിയത് സർക്കാർ അനുമതിയോടെയാണെന്ന് പത്മകുമാർ അറിയിച്ചുവെന്ന് പ്രത്യേക അന്വേഷണസംഘം വെളിപ്പെടുത്തി. പത്മകുമാറിന്റെ അറസ്റ്റോടെ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റുമാരുടെ എണ്ണം രണ്ടായി. പ്രസിഡണ്ടായിരുന്ന എൻ. വാസുവും റിമാൻറിലാണ് . കേസിൽ എട്ടാം പ്രതിയായി പത്മകുമാർ പ്രസിഡണ്ടായ ബോർഡിനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പി ശങ്കരദാസ്, എ. വിജയകുമാർ എന്നിവർ ബോർഡ് അംഗങ്ങൾ ആയിരുന്നു. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. പത്മകുമാറിന്റെ അറസ്റ്റോടെ അമ്പലം വിഴുങ്ങൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. റിമാൻ്റിലായ പത്മകുമാറിനെ തിരുവനന്തപുരം സബ് ജയിലിൽ അടച്ചു.







