കാസർകോട്: അമ്പലത്തറ സ്വദേശികളായ മുനീർ, സമീർ എന്നിവരെ സംഘം ചേർന്ന് വാളുകൊണ്ട് വെട്ടുകയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച ഒന്നും നാലും പ്രതികൾ കർണാടകയിൽ പിടിയിലായി. പുല്ലൂർ നയികുട്ടിപ്പാറ സ്വദേശികളായ എം എം ഹമീദ്(56), അൽത്താഫ്(29) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉഡുപ്പി ഹെബ്രി യിൽ ഒളിവിൽ കഴിയുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ഒളിവിൽ കഴിയുന്ന സ്ഥലം മനസിലാക്കി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ബേക്കൽ ഡിവൈഎസ്പി മനോജ് വി വി യുടെ മേൽനോട്ടത്തിൽ അമ്പലത്തറ ഇൻസ്‌പെക്ടർ യുപി വിപിന്റെ നേതൃത്വത്തിൽ എ എസ് ഐ മാരായ ജയരാജൻ, ബിജു, പൊലീസ് ഉദ്യോഗസ്ഥരായ ഷിബു, രതീശൻ, സ്പെഷ്യൽ സ്‌ക്വാഡ് അംഗമായ നിഖിൽ കുമാർ എം വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.







