തിരുവനന്തപുരം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തുടരുന്ന തെരുവുനായ ശല്യത്തിൽ നിന്നും, ആക്രമണത്തിൽ നിന്നും ജനങ്ങൾ രക്ഷപ്പെടുമോ..? സുപ്രധാനവും, കർശനവുമായ ഉത്തരവാണ് ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം സുപ്രീംകോടതി പുറപ്പെടുവിച്ചത്. വിധിയെ ജനങ്ങൾ ഒന്നടങ്കം സ്വാഗതം ചെയ്തപ്പോൾ സംസ്ഥാന മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം പരക്കെ പ്രതിഷേധത്തിന് വഴിവച്ചു.മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയ പൊങ്കാലയിടുന്നു.
പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്നാണ് ഇടക്കാല ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ നിന്നു തെരുവ് നായ്ക്കളെ നീക്കുന്നുവെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാർ ഉറപ്പ് വരുത്തണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്. തെരുവുനായ്ക്കളെ പിടിക്കുന്നവർക്ക് ഏതെങ്കിലും വ്യക്തിയോ, സംഘടനയോ തടസ്സം ഉണ്ടാക്കിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇത് മൃഗസ്നേഹികൾക്കുള്ള താക്കീതു കൂടിയാണ്.
ഡൽഹിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആറു വയസ്സായ കുട്ടി മരിച്ച സംഭവം കണക്കിലെടുത്ത് സ്വമേധയാ പരിഗണിച്ച കേസിലാണ് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. നേരത്തെ നിരവധി തവണ പുറപ്പെടുവിച്ച കോടതി നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ പരിഗണിക്കാതിരുന്നതിനാലാണ് കർശനമായ ഉത്തരവുമായി സുപ്രീംകോടതി രംഗത്തുവന്നത്.ഇനി ഈ വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടതായി വരും.
കോടതി ഇടക്കാല ഉത്തരവ് അനുഭാവ പൂർവ്വം പരിഗണിക്കുന്നതിന് പകരം തെരുവുനായ്ക്കളെ മുഴുവൻ മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയതാണെന്ന മന്ത്രി എം ബി രാജേഷിന്റെ പ്രസ്താവനയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.മന്ത്രി മനുഷ്യരെക്കാൾ വില നായ്ക്കൾക്ക് നൽകുന്നുവെണ് ജനങ്ങൾ പ്രതികരിക്കുന്നു.
നേരത്തെ രാജസ്ഥാന ടക്കം വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ തെരുവുനായ വിഷയം പരിഗണിച്ചപ്പോൾ കർശന നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതികൾ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. തെരുവുനായ ആക്രമണങ്ങൾ തുടരുമ്പോഴും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് വിഷയത്തിൽ സുപ്രീംകോടതി കർശനമായ ഉത്തരവുമായി രംഗത്തുവന്നത്.
കാസർകോട് ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമാണ്.ഉദുമയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി തെരുവുനായ്ക്കളുടെ വിളയാട്ടമാണ്.ജില്ലയിൽ റെയിൽവേ സ്റ്റേഷനുകൾ, ബസ്റ്റാൻഡുകൾ,ജനറൽ ആശുപത്രി,പോലീസ് സ്റ്റേഷനുകൾ,ത്രിതല പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളെല്ലാം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. ജനങ്ങൾ പേടിച്ചു വിറച്ചാണ് ഇത്തരം സർക്കാർ സ്ഥാപനങ്ങളിലേക്ക് പോകുന്നത്.നായ ശല്യം ഒഴിവാക്കാൻ നിരവധി പരാതികൾ അധികൃത ർക്ക് നൽകുന്നെങ്കിലും നടപടി ഉണ്ടാവുന്നില്ല. സുപ്രീംകോടതിയുടെ ഉത്തരവിലെങ്കിലും കർശന നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.







