കാസർകോട്: ഉപ്പള, ഹിദായത്ത് ബസാറിൽ വീടിനു നേരെ വെടിയുതിർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിരലടയാള വിദഗ്ധർ ഞായറാഴ്ച ഉച്ചയോടെ വീട് സന്ദർശിച്ചു. മഞ്ചേശ്വരം പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഗൾഫുകാരനായ അബൂബക്കറിന്റെ വീട്ടിനു നേരെ ശനിയാഴ്ച രാത്രിയാണ് വെടിവയ്പ്പ് ഉണ്ടായത്. കാറിലെത്തിയ നാലംഗ സംഘം നടത്തിയ വെടിവെയ്പ്പിൽ വീടിന്റെ ബാൽക്കണിയുടെ ചില്ല് തകർന്നിരുന്നു. പരിശോധനയിൽ വീടിന്റെ ബാൽക്കണിയിൽ അഞ്ച് പെല്ലറ്റുകൾ കണ്ടെടുത്തു. മഞ്ചേശ്വരം ഇൻസ്പെക്ടർ പി. അജിത്ത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.







