തൃശൂർ: ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ കതിരൂർ പുളിയോട് സ്വദേശിയായ സി. വിനീഷ് (39) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ആദർശി(32)നെ യാണ് പ്രതി തട്ടിപ്പിനിരയാക്കിയത്. വാട്സാപ്പ് വഴിയാണ് പ്രതി യുവാവിനെ ബന്ധപ്പെട്ടത്. ‘ഡി.ഡി.ബി. വേൾഡ് വൈഡ് മീഡിയ ഇന്ത്യ’ എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും സ്റ്റാർ റേറ്റിംഗ് നൽകുന്ന ഓൺലൈൻ ജോലി ചെയ്താൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വാട്സാപ്പിലൂടെ സന്ദേശങ്ങൾ അയച്ചും, ടെലഗ്രാം അക്കൗണ്ട് നൽകിയും പ്രതി വിവിധ പ്രീപെയ്ഡ് ടാസ്‌ക്കുകളും റിവ്യൂ ടാസ്‌ക്കുകളും ആദർശിനെക്കൊണ്ട് ചെയ്യിപ്പിച്ചു. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് പല തവണകളിലായി ആദർശിൻ്റെ കൈയ്യിൽ നിന്ന് 5,28,000 രൂപ പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന് നഷ്ടമായ തുകയിൽ ഉൾപ്പെട്ട 58,000 രൂപ വിനീഷിൻ്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. വിനീഷിൻ്റെ അക്കൗണ്ടിലൂടെ 29 ലക്ഷത്തി ഇരുപതിനായിരം രൂപയുടെ നിയമവിരുദ്ധമായ ഇടപാടുകൾ നടന്നതായി കണ്ടെത്തി. കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയതായാണ് വിവരം. കൂടുതൽ കുറ്റകൃത്യങ്ങൾക്കായി ഇയാൾ തൻ്റെ പുതിയ സിം കാർഡ്, പാസ്ബുക്ക്, എ.ടി.എം. കാർഡ്, ചെക്ക് ബുക്ക് എന്നിവ മറ്റൊരാൾക്ക് 10,000 രൂപ കമ്മീഷൻ വാങ്ങി കൈമാറിയതായും കണ്ടെത്തി. ഈ അക്കൗണ്ടിലൂടെ തട്ടിപ്പ് നടത്തിയ പണം കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകൾ വിനീഷിനെതിരെ നിലവിലുണ്ട്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ ജി.എസ്.ഐ. ജെസ്റ്റിൻ കെ.വി., സി.പി.ഒ. ശ്രീയേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.








