കാസർകോട്: നീലേശ്വരം അഞ്ഞുറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടയിലുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ച് നടക്കുന്ന അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പത്ര-ദൃശ്യവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വെടിക്കെട്ട് നടത്തുന്നതിന് ക്ഷേത്രകമ്മറ്റി നിയമാനുസൃതം ലൈസൻസ് എടുത്തിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പടക്കം വാങ്ങിയ കടയ്ക്ക് നിയമാനുസൃതം ലൈസൻസുണ്ടോ എന്നറിയണം. അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങൾ പുരോഗമിക്കുന്നു. അപകടത്തിൽ പൊള്ളലേറ്റ് മരിച്ചവരുടെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് ലഭിക്കാനുണ്ട്. വെടിക്കെട്ടിന് വേണ്ടി സംഭരിച്ചതും ഉപയോഗിച്ചതുമായപടക്കത്തിന്റെ കണക്ക് കണ്ടെണ്ടതുണ്ട്. പടക്കം വാങ്ങിയ കടയുടെ വിശദാംശങ്ങളും ലഭിച്ചില്ല. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെയും സംഭവം നേരിൽ കണ്ടവരുടെയും മൊഴി രേഖപ്പെടുത്തണം. വുണ്ട് സർട്ടിഫിക്കറ്റും ലഭിക്കാനുണ്ട്. ബന്തവസ്സിൽ എടുത്ത സാമ്പിളുകളുടെ പരിശോധനാഫലം ജില്ലാ ഫോറൻസിക് ലാബിൽ നിന്നും ലഭിക്കാനുണ്ടെന്നും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. 2024 ഒക്ടോബർ 20 നാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഏറ്റെടുത്ത അന്വേഷണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു.







