കണ്ണൂർ: വിവാഹിതയായ യുവതിയുടെ അവിഹിതബന്ധം രഹസ്യമായി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തകേസിൽ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. നടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടീരകത്ത് സി.ലത്തീഫിന്റെ (46) ജാമ്യഹര്‍ജിയാണ് തള്ളിയത്. സെഷന്‍സ് കോടതിയും നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃമതി ആലക്കോട് ഉദയഗിരി സ്വദേശിയുമായി നടത്തിയ അവിഹിതബന്ധം നടുവില്‍ പള്ളിത്തട്ടിലെ കിഴക്കനടിയില്‍ ശമല്‍ എന്ന കുഞ്ഞാപ്പി, ശ്യാം എന്നിവരാണ് രഹസ്യമായി വീഡിയോയില്‍ ചിത്രീകരിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. ഈ ദൃശ്യം ഉപയോഗിച്ച് ഇരുവരും യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം കൈക്കലാക്കിയിരുന്നു. പിന്നീട് സുഹൃത്തായ ലത്തീഫിന് ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. ഇതോടെ തനിക്ക് വഴങ്ങണമെന്ന് ലത്തീഫ് യുവതിയോട് ആവശ്യപ്പെടുകയും പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂവരും അറസ്റ്റിലായി. റിമാന്റിലായിരുന്ന ഒന്നും രണ്ടും പ്രതികളായ ശ്യാമിനും ശമലിനും കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതി ലത്തീഫിന്റെ ജാമ്യഹര്‍ജി തള്ളിയത്. അതിനിടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ കുടിയാന്മല പൊലീസ് ഇൻസ്പെക്ടർ എം.എന്‍.ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം.







