തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ എത്തും. ശബരിമല ദർശനം നാളെ. ഇന്ന് വൈകിട്ട് 6.20നു തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിക്കും. ഇന്നു രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ ഉച്ചയോടെ ശബരിമലയിൽ ദർശനം നടത്തും. വൈകിട്ടു ഗവർണർ തലസ്ഥാനത്തെ ഹോട്ടലിൽ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ രാവിലെ 9.25 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലേക്ക് പുറപ്പെടും. അവിടെനിന്ന് 11.00 ന് റോഡ് മാർഗം പമ്പയിലെത്തും. 11.50 ന് പമ്പയിൽ നിന്ന് ദേവസ്വം ബോർഡിന്റെ ‘ഗൂർഖ’ എമർജൻസി വാഹനത്തിൽ സന്നിധാനത്തെത്തും.11.50 മുതൽ 12.20 വരെയാണ് ദർശനം. വൈകിട്ട് 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകർക്കും മാധ്യമപ്രവർത്തകർക്കും അടക്കം ഇന്നും നാളെയും സന്നിധാനത്തും പമ്പയിലും നിയന്ത്രണമുണ്ട്. രാഷ്ട്രപതിക്കായി പമ്പയിൽ പ്രത്യേക സ്നാനഘട്ടം തയ്യാറാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 10.30നു രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ശിവഗിരിയിൽ ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ടു 4.15നു പാലാ സെന്റ് തോമസ് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോർട്ടിൽ താമസിക്കും. 24നു 12നു കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷത്തിൽ സംബന്ധിച്ച്, വൈകിട്ടു 4.15നു ഡൽഹിക്കു തിരിക്കും.
