സഹപാഠിയുടെ വീട്ടില്‍ വിരുന്നുകാരിയായി എത്തി; 36 പവന്‍ സ്വര്‍ണവുമായി മുങ്ങി, വിറ്റ് കിട്ടിയ പണം കൊണ്ട് ടൂര്‍, 24 കാരി പിടിയില്‍

കോഴിക്കോട്: സഹപാഠിയുടെ വീട്ടില്‍ വിരുന്നെത്തി 36 പവന്‍ സ്വര്‍ണവുമായി മുങ്ങിയ ആന്ധ്രാ സ്വദേശിനി മുംബൈയില്‍ പിടിയിലായി. വിജയവാഡ സ്വദേശിനിയായ തോട്ടാബാനു സൗജന്യ(24)യെയാണ് ഫറോക്ക് എസിപി എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ബേപ്പൂര്‍ പൊലീസും ചേര്‍ന്ന് സാഹസികമായി പിടികൂടിയത്. ബേപ്പൂര്‍ സ്വദേശിനി ഗായത്രിയുടെ സഹപാഠിയാണ് യുവതി. മോഷ്ടിച്ച സ്വര്‍ണം വിറ്റുകിട്ടിയ പണവുമായി പ്രതി രാജ്യംവിട്ട് ടാന്‍സാനിയയിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോയിരുന്നതായി പൊലീസ് അറിയിച്ചു.
ബംഗളൂരു സുരാന കോളേജില്‍ ഒരേ ക്ലാസില്‍ പിജി കോഴ്സിന് പഠിക്കുന്നവരായിരുന്നു പ്രതി സൗജന്യയും ഗായത്രിയും. ജൂലായ് 17ന് അവധിക്കാലത്ത് വിരുന്നുകാരിയായി ഗായത്രിയുടെ ബേപ്പൂരിലെ വീട്ടില്‍ സൗജന്യ വന്നിരുന്നു. മൂന്നുദിവസത്തെ താമസത്തിനുശേഷം മടങ്ങുന്നതിനിടെ ആരുമറിയാതെ ഗായത്രിയുടെ വീട്ടില്‍ സൂക്ഷിച്ച 36 പവന്‍ സ്വര്‍ണം കൈക്കലാക്കി. മോഷണത്തിനുശേഷം സൗജന്യ തനിക്ക് ഗുജറാത്തില്‍ പട്ടാളത്തില്‍ ജോലി ലഭിച്ചെന്നും ഇനി കോളേജിലേക്ക് വരില്ലെന്നും പറഞ്ഞ് അധികൃതരെ വിശ്വസിപ്പിച്ചു. മോഷ്ടിച്ച സ്വര്‍ണം പണയംവെച്ചും വിറ്റും കിട്ടിയ പണവുമായി ഇവര്‍ ഉടന്‍തന്നെ രാജ്യംവിട്ട് ടാന്‍സാനിയയിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോയി. സ്വര്‍ണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബേപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സഹപാഠിയാണ് മോഷണം നടത്തിയതെന്ന സംശയവും പരാതിയിലുണ്ടായിരുന്നു. അതിനിടെ കഴിഞ്ഞദിവസം സൗജന്യ ഗുജറാത്തില്‍ തിരിച്ചെത്തി. അനുജത്തിയുടെ കൂടെ താമസിക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. എന്നാല്‍, പൊലീസ് എത്തുമെന്നറിഞ്ഞതോടെ പ്രതി ഗുജറാത്തില്‍നിന്ന് വിമാനമാര്‍ഗം മുംബൈയിലേക്ക് പോയി. തുടര്‍ന്ന്, മൂന്നുസംഘങ്ങളായി തിരിഞ്ഞ് ഗുജറാത്ത്, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിലയുറപ്പിച്ച ഫറോക്ക് സ്‌ക്വാഡും ബേപ്പൂര്‍ പൊലീസും ചേര്‍ന്ന് മുംബൈയില്‍നിന്ന് ഹൈദരാബാദിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ സൗജന്യയെ പിടികൂടി. മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.
പ്രതിയെ ഉടന്‍ കേരളത്തിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിച്ച സ്വര്‍ണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സൗജന്യയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page