കണ്ണൂർ: ശ്രീകണ്ഠപുരം നിടിയേങ്ങയിൽ ഇടിമിന്നലേറ്റ് ചെങ്കൽപണയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. അസാം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. അസം സ്വദേശി ഗൗതമിനാണ് (40) പരിക്കേറ്റത്. ഇയാൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ചെങ്ങളായി പഞ്ചായത്തിലെ കക്കണ്ണംപാറയില്‍ ചെങ്കല്‍ പണയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. ഭക്ഷണശേഷം ജോലിചെയ്യാനായി നടന്നുപോകുമ്പോഴാണ് മിന്നലേറ്റത്. ഉടന്‍തന്നെ ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഉച്ച മുതൽ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമായിരുന്നു.
