ചെറുപുഴ: ആശുപത്രി തുടങ്ങുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള്‍ അറസ്റ്റില്‍. ചിറ്റാരിക്കലിലെ ജോസഫ് അഗസ്റ്റിയെ (52) ആണ് ചെറുപുഴ പൊലീസ് ഇൻസ്പെക്ടർ എം.പി വിനീഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ: പ്രമോദ്, അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയത്തുവെച്ച് പിടികൂടിയത്. ചെറുപുഴ സ്വദേശിയില്‍ നിന്ന് ഇയാള്‍ വിവിധ സമയങ്ങളിലായി 32 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റ് ചെയ്തത്. സമാനരീതിയില്‍ കേളകം, കുടിയാന്‍മല എന്നിവിടങ്ങളിലുള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഉച്ചയോടെ ഇയാളെ ചെറുപുഴയില്‍ എത്തിച്ചു ചോദ്യം ചെയ്തു വരുന്നു.
